പത്തനംതിട്ട : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വസതികളിലും എൻ ഐ എയും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ പത്തനംതിട്ട ജില്ലയില്‍ പരക്കെ അക്രമം.
പത്തനംതിട്ട നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു, എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ചില കടകള്‍ തുറന്നിരുന്നു. വാഹനങ്ങള്‍ നിരത്തില്‍ നിന്നും വിട്ടുനിന്നു. ഇരുചക്ര വാഹനങ്ങള്‍ ചുരുക്കമായി നിരത്തില്‍ ഉണ്ടായിരുന്നു. മിക്ക സ്ഥലത്തും വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ രാവിലെ മുതല്‍ സര്‍വീസ് നടത്തി, യാത്രക്കാര്‍ കുറവായിരുന്നു. എട്ടു മണിയോടെ ജില്ലയുടെ പല ഭാഗങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെ അക്രമം ഉണ്ടായി.
പത്തനംതിട്ട കുലശേഖരപതിയില്‍ ബൈക്കില്‍ എത്തിയ ചിലര്‍ കളിയിക്കാവിള ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സിന് കുറുക്കുവെച്ച് മുന്‍ ഗ്ലാസ്സുകള്‍ എറിഞ്ഞുതകര്‍ത്തു. ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇതോടെ സര്‍വീസ് നിര്‍ത്തി വെച്ച കെ.എസ്.ആര്‍.ടി.സി, പോലീസ് എസ്കോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് വീണ്ടും കോണ്‍ വോയി ആയി സര്‍വീസ് നടത്തി. ഉച്ചക്ക് ശേഷം സര്‍വീസ് നാമമാത്രമായി ചുരുങ്ങി, യാത്രക്കാര്‍ കുറവായതാണ് കാരണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പത്തരയോടെ നഗരത്തില്‍ പ്രകടനം നടത്തി. കളക്ടറേറ്റ് പടിക്കല്‍ നിന്നും ആരംഭിച്ച പ്രകടനം അബാന്‍ ജംഗ്ഷനില്‍ പോയി തിരികെ സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്റ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
കോന്നിയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഇരുചക്ര വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിരുന്നു. രണ്ടിടങ്ങളിലായി കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. കോന്നി കുളത്തിങ്കലിൽ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ബസിന്റെ മുൻ ഭാഗത്തെ ചില്ല് തകർന്നു. ഡ്രൈവർ കടക്കൽ സ്വദേശി ഷാജിയുടെ കൈക്ക് പരുക്കേറ്റു. ഷാജിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പത്തനംതിട്ട – പുനലൂർ റൂട്ടിൽ സർവീസ് നടത്തിയ ഫാസ്റ്റ് പാസ്സഞ്ചർ ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
കല്ലേറിൽ കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്‌ളാർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി ഇളകൊള്ളൂർ സ്കൂൾ ഭാഗത്തും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ് ഉണ്ടായി. ബൈക്കിൽ എത്തിയ സംഘം ഇളകൊള്ളൂരിൽ ബസിന് നേരെ കല്ലെറിയുകയായിരുന്നു. രാവിലെ പത്ത് മണിയോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ കോന്നി നഗരത്തിൽ പ്രകടനം നടത്തി. കോന്നിയിൽ നടത്തിയ പ്രകടനത്തിൽ കണ്ടാൽ അറിയാവുന്ന പതിനഞ്ചോളം പേർക്ക് എതിരെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പന്തളത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു, കടകള്‍ തുറന്നില്ല, ചുരുക്കം ചില ഇരുചക്രവാഹനങ്ങള്‍ നിരത്തില്‍ ഉണ്ടായിരുന്നു. പന്തളം കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും പെരുമണ്ണിലേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിന് നേരെ കല്ലേറ് ഉണ്ടായി. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനോടനുബന്ധിച്ച് റാന്നി ടൗണ്ണും പരിസരങ്ങളും വിജനമായി കിടന്നു. കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. രാവിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തിയെങ്കിലും പിന്നീട് ഒന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി വാഹനങ്ങള്‍ ഒന്നും തന്നെ ഓടിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ആശുപത്രിയിലേക്കെത്തിയ വാഹനങ്ങള്‍ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തി. ഓഫീസുകളില്‍ ഭൂരിഭാഗവും തുറന്നില്ല. തുറന്ന ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. റാന്നി പൊതുവെ വിജനമായിരുന്നു. കനത്ത പോലീസ് കാവലുണ്ടായിട്ടും ആക്രമണം ഉണ്ടാവുമെന്ന ഭയത്താല്‍ ജനങ്ങള്‍ പുറത്തിറങ്ങിയില്ല.
































