കോഴിക്കോട് : താമരശ്ശേരിയിൽ കാട്ടുപന്നി കൂട്ടം വ്യാപകമായി തണ്ണിമത്തൻ കൃഷി നശിപ്പിച്ചു. താമരശ്ശേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പാക്കാത്തത് വയലിലാണ് അതിശക്തമായ കൃഷിനാശം ഉണ്ടായത്. ‘കതിർ കർഷക കൂട്ടായ്മ’ നടത്തിയ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ ഇറങ്ങിയത്. പ്രദേശത്തെ എട്ടോളം കർഷകർ ചേർന്ന് തണ്ണിമത്തൻ കൂടാതെ മുപ്പതോളം ഇനം പച്ചക്കറികളും പയർവർഗ്ഗങ്ങളുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. കർഷകർ രാവിലെ വിളവെടുപ്പിനായി തോട്ടത്തിൽ എത്തിയപ്പോഴാണ് കൃഷി പൂർണ്ണമായും നശിപ്പിക്കപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടത്. വിളവെടുപ്പിന് പാകമായ തണ്ണിമത്തനുകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത് എന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
കൃഷിയിറക്കി വിളവെടുപ്പിന് സമയമായപ്പോൾ ഉണ്ടായ ഈ നാശനഷ്ടം കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കൃഷിഭവനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുകയോ മനുഷ്യജീവന് ഭീഷണിയാവുകയോ ചെയ്താൽ അവയെ കൊല്ലാൻ അനുമതി നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് അധികാരമുണ്ട്. അതിനാൽ പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ എത്രയും വേഗം ഇടപെട്ട് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.






























