വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരവേ ഇറാനുമായി സംസാരിച്ചെന്നും എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കാമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒന്നുകിൽ ഇറാനുമായി ഉടൻ കരാറിലെത്തിയേക്കുമെന്നും അല്ലാത്തപക്ഷം അവരെ തകർക്കുമെന്നും ട്രംപ് പറഞ്ഞു. തനിക്ക് സ്വീകാര്യമല്ലാത്ത ആവശ്യങ്ങളാണ് ഇറാൻ ഉന്നയിക്കുന്നതെന്നും ട്രംപ് പ്രസ്താവിച്ചു. യുദ്ധവിരാമം ലക്ഷ്യംവെച്ച് പാകിസ്താൻ മുഖേന ഇറാൻ നിർദേശങ്ങൾ മുന്നോട്ടുവെച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. ‘ഒരു കരാറിലെത്തണമെന്നാണ് ഇറാൻ ആഗ്രഹിക്കുന്നത്. അത് തനിക്കറിയാം. എങ്കിലും, അവർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളിൽ അത്ര തൃപ്തനല്ല ഞാൻ. ഇറാനിൽ ആകെ കുഴപ്പങ്ങളും നേതാക്കൾ തമ്മിലുള്ള ഭിന്നതയുമാണ്. അതുപോലുള്ള വിവരങ്ങളാണ് അവിടെ നിന്ന് വരുന്നത്. നിലവിൽ, ഇറാൻ നൽകിയ നിർദേശം സ്വീകാര്യമല്ല. അവരതിൽ മാറ്റം വരുത്തി പുതിയത് കൈമാറട്ടെ. ഇറാൻ അൽപം ആശയക്കുഴപ്പത്തിലാണെന്നറിയാം. എങ്കിലും ചർച്ചകൾ തുടരട്ടെ’. ട്രംപ് പറഞ്ഞു.
മേഖലയിൽ സംഘർഷസാധ്യത അനുനിമിഷം വർധിച്ചുകൊണ്ടിരിക്കെ, യുദ്ധവിരാമം ലക്ഷ്യംവെച്ചുള്ള നിർദേശങ്ങൾ പാകിസ്താൻ മുഖേന ഇറാൻ മുന്നോട്ടുവെച്ചിരുന്നു. ഇതാണ് ട്രംപ് തള്ളിക്കളഞ്ഞിരിക്കുന്നത്. ഇരുകൂട്ടരും തമ്മിൽ നേരത്തെയും സമാധാന ചർച്ചകൾ നടന്നിരുന്നെങ്കിലും ആണവശേഖരവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇറാൻ മുഖംതിരിച്ചതോടെ അലസിപ്പിരിയുകയായിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം അറുപത് ദിവസം പിന്നിട്ടിരിക്കുകയാണ്.






























