റാന്നി : വന്യമൃഗ സംരക്ഷണത്തിന്റെ പേരിൽ നിയമങ്ങൾ കാറ്റിൽ പറക്കുമ്പോൾ വിയർപ്പൊഴുക്കി മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകന്റെ നട്ടെല്ലൊടിച്ച് കാട്ടുപന്നി ശല്യം. കഴിഞ്ഞ രാത്രിയിൽ തുണ്ടമണ്ണിൽ ജോജിയുടെ മാസങ്ങളായുള്ള അധ്വാനമാണ് കാട്ടുപന്നി നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ വാഴകളാണ് പന്നിപ്പട തകർത്തെറിഞ്ഞത്. അമിത വില നൽകി വളവും വിത്തും വാങ്ങി പരിപാലിച്ച കൃഷി ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കർഷകൻ. വന്യമൃഗങ്ങളുടെ ‘ക്ഷേമത്തിന്’ മുൻഗണന നൽകുന്ന ഭരണകൂടം, തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുകയാണെന്ന് ജോജി പരിഹാസത്തോടെ പറയുന്നു.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തൊട്ടാൽ കേസെടുക്കുന്ന ‘അധികൃതരും’ വന്യജീവി സ്നേഹികളും കർഷകന്റെ കണ്ണീർ കാണുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വന്യമൃഗങ്ങൾ നാട്ടിൽ സ്വൈരവിഹാരം നടത്തുമ്പോൾ കൃഷി നശിച്ച കർഷകന് തുച്ഛമായ ആനുകൂല്യം നൽകി പരിഹസിക്കുകയാണ് കൃഷി വകുപ്പ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മൃഗങ്ങൾക്ക് ലഭിക്കുന്ന പരിഗണന പോലും മണ്ണിൽ പണിയെടുക്കുന്ന മനുഷ്യന് ലഭിക്കുന്നില്ല. വാഴ പോയവർക്ക് പകരം തൈകൾ നൽകിയാൽ മാത്രം കർഷകന്റെ ദാരിദ്ര്യം മാറില്ലെന്ന തിരിച്ചറിവ് അധികൃതർക്കില്ല. കർഷകർ ആത്മഹത്യയുടെ വക്കിലെത്തിയിട്ടും വന്യമൃഗങ്ങളെ തുരത്താൻ ശാശ്വത പരിഹാരമില്ല.






























