കോന്നി : കോന്നി ഫോറസ്റ്റ് റേഞ്ചിലെ സൗത്ത് കുമരംപുത്തൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന അങ്ങാടിക്കലിൽ കാട്ടു പന്നിയെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊല്ലുകയും ഇറച്ചിയാക്കുകയും ചെയ്തതിന് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തുണ്ടിൽ വീട്ടിൽ ടി എസ് ജെയിംസ് (52), സൗത്ത് അങ്ങാടിക്കൽ സുബിൻ നിവാസിൽ സുഭാഷ് ജി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയുടെ ഇറച്ചി പ്രതികളുടെ വീട്ടിൽനിന്നും വനംവകുപ്പ് പിടികൂടുകയായിരുന്നു.
കൂടൽ- ചന്ദനപ്പള്ളി റോഡ് സൈഡിലെ ഇലക്ട്രിക് ലൈനിൽ നിന്നും 80 മീറ്റർ നീളത്തിൽ വയർ കണക്ട് ചെയ്താണ് പ്രതികൾ ജെയിംസിന്റെ കൃഷിഭൂമിയിലുള്ള ഫെൻസിങ് കമ്പിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നത്. ഈ കമ്പിയിൽ തട്ടി ചത്ത കാട്ടുപന്നിയെ പ്രതികൾ അവിടെ വെച്ച് മുറിച്ച് കഷണങ്ങളാക്കി ടിയാന്മാരുടെ വീടുകളിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഈ കൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടർ, ഇലക്ട്രിക് വയർ, കത്തി, പാത്രങ്ങൾ മുതലായവ വനം വകുപ്പ് പിടിച്ചെടുത്തു. പ്രതികളെ കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജെയിംസ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോൺ പി തോമസ്,മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ആർ നിഷാന്ത് കുമാർ, ആർ രാജേഷ് പിള്ള, രാഖി രാജൻ രാജൻ, സൂര്യ ടി പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.