പത്തനംതിട്ട : നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ നിശ്ചിത കാലത്തേക്ക് ക്ഷുദ്രജീവികളുടെ (വെർമിൻ) പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കും. ഇതിനായി പ്രശ്ന ബാധിത വില്ലേജുകളുടെ പട്ടിക തയാറാക്കൽ തുടങ്ങി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിബന്ധനകൾക്കു വിധേയമായി വെടിവച്ചു കൊല്ലാൻ ഏതാനും മാസം മുൻപ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ സങ്കീർണതകൾ മൂലം ഉത്തരവ് നടപ്പാക്കാൻ കർഷകർക്ക് കഴിയുന്നില്ല.
1972 ലെ വന നിയമം അനുസരിച്ച് ശല്യക്കാരായ ഏതു ക്ഷുദ്രജീവികളെയും വെടിവെച്ചു കൊല്ലാം. ഇപ്പോൾ കാട്ടുപന്നി വന നിയമത്തിന്റെ ഷെഡ്യൂൾ 3ൽ ആണ്. അതിനെ ഷെഡ്യൂൾ 5ൽ ആക്കിയാലേ കൃഷിയിടത്തിൽ ഇറങ്ങി നാശം ഉണ്ടാക്കുമ്പോൾ കർഷകന് കൊല്ലാൻ കഴിയൂ. അതിനുള്ള നിയമ ഭേദഗതി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാജു ഏബ്രഹാം എംഎൽഎ, കേരള കർഷക സംരക്ഷണ സമിതി നേതാവ് പി.എസ്. സതീഷ് കുമാർ എന്നിവർ വനം മന്ത്രി കെ.രാജുവിനെ കണ്ടിരുന്നു.
സംസ്ഥാനം അപേക്ഷിച്ചാൽ ഷെഡ്യൂൾ 5ൽ ഉൾപ്പെടുത്തുമെന്ന ഉപദേശം ലഭിച്ചതിനെ തുടർന്ന് മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. പ്രശ്നബാധിത പ്രദേശം മാത്രം പരിഗണിച്ച് നിശ്ചിത കാലത്തേക്ക് അപേക്ഷിച്ചാലേ കേന്ദ്ര അനുമതി ലഭിക്കൂ എന്ന വനം സെക്രട്ടറിയുടെ അഭിപ്രായത്തെതുടർന്ന് പ്രശ്ന ബാധിത വില്ലേജുകളുടെ പട്ടിക തയാറാക്കാൻ മുഖ്യവനപാലകന് നിർദേശം നൽകുകയായിരുന്നു. എല്ലാ ഡിഎഫ്ഒമാർക്കും നിർദേശം ലഭിച്ചിട്ടുണ്ട്





























