പത്തനംതിട്ട : നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ വന്യജീവി സംഘര്‍ഷം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന ചോദ്യം ഉയരുന്നു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ഇടതുപക്ഷ മുന്നണിയുടെ എം.എല്‍.എമാര്‍ നാട് ഭരിക്കുമ്പോള്‍ വന്യജീവി സംഘര്‍ഷം അതിന്റെ പാരമ്യത്തിലാണ്. വോട്ടു നല്‍കി വിജയിപ്പിച്ച ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടുവെന്നത് ഭരണപക്ഷം അംഗീകരിക്കാത്ത സത്യമാണ്. അടുത്തനാളില്‍ റാന്നി വനം ഡിവിഷനില്‍പ്പെട്ട കുമ്പളത്താമണ്ണിലും ചിറ്റാറിലും കടുവ ഇറങ്ങിയത് ഇന്നും ജനങ്ങള്‍ ഭീതിയോടെ കാണുന്നു. ജനങ്ങളെ ഏറെ പരിഭ്രാന്തിയിലാക്കിയ ശേഷമാണ് വനം വകുപ്പ് ഇതിനെ പിടികൂടിയത്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും ജില്ലയില്‍ അനവധിയാണ്. ഇരുചക്ര വാഹനങ്ങളില്‍ കാട്ടുപന്നി ഇടിച്ചാണ് കൂടുതലും അപകടങ്ങള്‍. ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് ഇവരില്‍ പലര്‍ക്കും ആവശ്യമായ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. കടുവയുടെ ആക്രമണത്തില്‍ കോന്നിയിലും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആനയും കുരങ്ങും മലയണ്ണാനും എല്ലാം കൃഷി നശിപ്പിച്ച് കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കുമ്പോള്‍ ഇനി വരുന്ന തെരഞ്ഞടുപ്പില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്ന ചോദ്യമാണ് ഉയരുന്നത്. കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് തടയാന്‍ ഫലപ്രദമായ ഒരു നടപടിയും ജില്ലയില്‍ നടപ്പിലാക്കിയിട്ടില്ല.
ജില്ല ഭരിക്കുന്ന എം.എല്‍.എമാര്‍ വികസന പെരുമഴ പെയ്യിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും വന്യജീവി സംഘര്‍ഷം പരിഹരിക്കുവാന്‍ കാര്യമായ ഒരു നടപടിയും ആരും ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ പത്രവാര്‍ത്തയില്‍ക്കൂടി മാത്രമാണ് നടപടികള്‍. കോന്നി മണ്ഡലത്തിലെ തണ്ണിത്തോടും കൊക്കാത്തോടും കംമ്പകത്തുംപച്ചയും റാന്നിയിലെ കുമ്പളത്താമണ്ണും എല്ലാം വന്യ ജീവികളുടെ പിടിയില്‍ അമരുമ്പോള്‍ ജനിച്ചു വളര്‍ന്ന വീടുകള്‍ തന്നെ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുമോ എന്ന ഭയത്തിലാണ് മലയോര മേഖലയിലെ ജനങ്ങള്‍. കഴിഞ്ഞ പത്തു വര്‍ഷം ഇടതുമുന്നിയെ പിന്തുണച്ച ജനങ്ങള്‍ മാറി ചിന്തിക്കുമോ എന്നതും കാത്തിരുന്നുകാണാം.





























