ഡല്‍ഹി : റസ്റ്റോറന്റ്കളെ ഒരുക്കിടക്കീഴിൽ കൊണ്ടുവരുവരുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി ചിരാഗ് പാസ്‌വാൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മന്ത്രിയെ സമീപിച്ച കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്.എസ്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് മന്ത്രി ഉറപ്പുനൽകിയത്. ചെറുതും വലുതുമായി 30 ലക്ഷത്തിലധികം റസ്റ്റോറന്റ്കളാണ് രാജ്യത്തുള്ളത്. ഇതിൽ 5 ശതമാനം മാത്രമാണ് വലിയ ഹോട്ടൽ ശൃംഖലയിൽപ്പെടുന്നത്. വ്യവസായം എന്ന് പേരുണ്ടെങ്കിലും വ്യവസായത്തിന്റെ യാതൊരു ആനുകൂല്യവും ലഭിക്കാത്ത മേഖലയാണ് ഇത്. ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് വകുപ്പിന്റെ കീഴിൽ റസ്റ്റോറന്റ്കളെ കൂടി ഉൾപ്പെടുത്തി വ്യവസായം എന്ന ആനുകൂല്യം ലഭിക്കുവാൻ നടപടി ഉണ്ടാകണമെന്നുമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു.
സാധാരണ ഗതിയിൽ ഒരു വ്യവസായം നടത്തിക്കൊണ്ട് പോകുന്നതിനെക്കാള്‍ വലിയ പ്രതിസന്ധികളാണ് ഈ മേഖലയിലുള്ളത്. അതാത് ദിവസത്തെ ഉൽപ്പന്നങ്ങൾ അന്നുതന്നെ വിപണനവും നടത്തണം. അതുകൊണ്ടുതന്നെ സ്ഥായിയായതും അപ്രതീക്ഷിതമായതുമായ എല്ലാ പ്രതിസന്ധികളും ഈ മേഖലയിൽ വർദ്ധിച്ചു വരുന്നുവെന്നും അതു തരണം ചെയ്യുവാൻ ഒരു മന്ത്രാലയത്തിന്റെ കീഴിൽ ഈ വ്യവസായത്തെ കൊണ്ടുവരേണ്ടതിന്റെ അനിവാര്യത നേതാക്കൾ വിശദീകരിച്ചു. അമർ പർവാണി, അഖിലേഷ് മിശ്ര, പങ്കജ് അറോറ, അശോക് വർമ്മ, സാഗർ കേസ്റവാണി, അശോക് വാജ്പേയ്, രാകേഷ് മല്ലിക് തുടങ്ങിവരും സംഘത്തിലുണ്ടായിരുന്നു.






























