പെരുനാട് : ഉത്തരേന്ത്യൻ മോഡൽ ഖാപ് പഞ്ചായത്ത് നടപ്പിലാക്കിയും എതിരാളികളെ ചവിട്ടി മലർത്തിയും പ്രാദേശിക ഗുണ്ടകളെ തീറ്റിപ്പോറ്റിയും പോലീസ് സ്റ്റേഷൻ അടക്കിഭരിച്ചും ഒട്ടനവധി തവണ പാർട്ടിക്കും പാർട്ടി സംവിധാനങ്ങൾക്കും ബാധ്യതയായി മാറിയ പാർട്ടി ജില്ലാ നേതാവിനെ പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നേതൃത്വം സംരക്ഷിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാരും ജില്ലയിലെ പാർട്ടി പ്രവർത്തകരും.
അവിഭജിത കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കാലത്തുതന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന പെരുനാട്ടിൽ ത്യാഗനിരതരായ നിരവധി പ്രവർത്തകരെ വിസ്‌മൃതിയിലാക്കിയും വളർത്തിക്കൊണ്ടുവന്ന നേതാക്കളെ വെട്ടിനിരത്തിയുമാണ് – ജീവനൊടുക്കിയ പാർട്ടി പ്രവർത്തകൻ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സി.പി.എം ജില്ലാ കമ്മറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡണ്ടും പെരുനാട് സഹകരണ ബാങ്ക് പ്രസിഡണ്ടും കൺസ്യൂമർ ഫെഡ് മുൻ ഡയറക്‌ടർ ബോർഡ് മെമ്പറുമായിരുന്ന പി.എസ് മോഹനൻ രാഷ്ട്രീയമായും സാമ്പത്തികമായും വളർന്നുവന്നത്.
ശബരിമലയും തോട്ടം മേഖലയുമുൾപ്പെടെ മികച്ച വരുമാനമുള്ള പെരുനാട് പഞ്ചായത്തിൽ നിരവധി തവണ പ്രസിഡണ്ടായിട്ടുള്ള പി.എസ് മോഹനൻ പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ പ്രതിപക്ഷ കക്ഷികളുടെ പോലും എതിർപ്പുകൾ ഉയരാത്തവിധം പ്രബലനായി തീർന്നു. സമീപകാലത്ത് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട അനുമതികൾക്കും അപേക്ഷകൾക്കുമുപരിയായി പ്രസിഡണ്ടിന്റെ സമ്മതം വാങ്ങണമെന്ന അവസ്ഥയുണ്ടായതായി നിരവധി പരാതികൾ ഉയർന്നിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഈ ജില്ലാ നേതാവിനെ പ്രസാദിപ്പിക്കുന്നവർക്കുമാത്രം ഏതു നിയമവിരുദ്ധ പ്രവർത്തനങ്ങളും പെരുനാട് പഞ്ചായത്തിൽ സാധ്യമാണെന്ന് പറയപ്പെടുന്നു.
അധികാരത്തിലിരുന്നപ്പോഴൊക്കെ പാർട്ടി നേതാവെന്ന മറ ഉപയോഗിച്ച് കോൺഗ്രസ്സ് നേതാക്കന്മാരുടെയും ആർ.എസ്.എസ് നേതാക്കളുടെയും വിശ്വാസം പിടിച്ചുപറ്റിയ ഇദ്ദേഹം കുറെയധികം കാലം സ്വയം പ്രഖ്യാപിത ബിഷപ്പ് കെ.പി.യോഹന്നാന്റെ പെരുനാട്ടിലെ വലംകയ്യായിരുന്നു. ഇവിടെയുണ്ടായിരുന്ന എഞ്ചിനീറിംഗ് കോളേജ് ബിലീവേഴ്‌സ് ചർച്ചിന്റെ കൈകളിലെത്തിയതിന്റെ പിന്നിലും പിന്നീട് അവിടുത്തെ വിദ്യാർത്ഥികളെ വഴിയാധാരമാക്കി കോളേജ് അടച്ചുപൂട്ടിയതിന്റെ പിന്നിലും പി.എസ് മോഹനന്റെ നിർലോഭ സഹകരണം ഉണ്ടായിരുന്നു. എല്ലാക്കാലത്തും പെരുനാട് പോലീസ് സ്റ്റേഷൻ അടക്കിഭരിച്ച ഈ നേതാവ് ആത്മഹത്യയും കൊലപാതകവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ അട്ടിമറിച്ചതായി ആരോപണമുണ്ടെങ്കിലും പോലീസും പ്രതിപക്ഷ കക്ഷികളും സ്വന്തമായി തീറ്റിപ്പോറ്റുന്ന യുവാക്കളുടെ ഗുണ്ടാപ്പടയുമുള്ളതിനാൽ ആരും ശബ്ദമുയർത്താൻ ധൈര്യപ്പെട്ടില്ല.
ഒരുകാലത്തു ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായിരുന്ന ഇദ്ദേഹം തരംതാഴ്ത്തപ്പെടുകയും പാർട്ടിക്കുള്ളിൽത്തന്നെ നിരവധി എതിർപ്പുകൾ ഉയർന്നുവരികയും ചെയ്തുവെങ്കിലും അപ്പോഴെല്ലാം തന്റെ തട്ടം പെരുനാട് മാത്രമായി ഒതുക്കിക്കൊണ്ട് എതിരാളികളെ കുത്തിമലർത്തി ശക്തനായിക്കൊണ്ടിരുന്നു. അധികാരത്തോടൊപ്പം ബിനാമികളെ മുൻനിർത്തി ചന്തലേലവും മീൻകച്ചവടവും വരെ പയറ്റിയതോടെ എതിരാളികളിൽ പലരും ആശ്രിതരായി മാറി. പെരുനാട് പഞ്ചായത്തിൽ ലക്‌ഷ്യം കാണാത്ത പുതിയ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു തടിച്ചുകൊഴുത്തു. ഏറ്റവുമൊടുവിൽ ഇദ്ദേഹം പ്രസിഡണ്ടായ സഹകരണ ബാങ്ക് കുത്തുപാളയെടുത്തപ്പോൾ റാന്നി എം.എൽ.എയെ മുൻനിർത്തി സഹകരണ സഭ സംഘടിപ്പിച്ചാണ് തടിയൂരിയത്.
കൈതക്കൃഷിയും തടിവെട്ടും ഭൂമി കയ്യേറ്റവും ശബരിമലയിലെ കെട്ടിടനികുതി പിരിവും തുടങ്ങി ശബരിമല വനത്തിലെ ആദിവാസികളെ കല്യാണം കഴിപ്പിക്കലുൾപ്പെടെ സമാന്തര ശക്തിയാകാനുള്ള ഇദ്ദേഹത്തിന്റെ നിരവധി ശ്രമങ്ങൾ ബോധ്യപ്പെട്ടിട്ടും എ.കെ.ജി നേരിട്ടെത്തി ഭൂസമരം നടത്തി അടിത്തറ പാകിയ പെരുനാട്ടിലെ വോട്ടുബാങ്കിനെ ലക്ഷ്യം വെച്ച് പാർട്ടി നാളിതുവരെ സംരക്ഷിച്ചുപോരുകയായിരുന്നു. എന്നാൽ അണികളുടെ പ്രതിഷേധങ്ങളെയെല്ലാം ചവിട്ടി മെതിച്ചതിന്റെ ഒടുക്കം അഞ്ചു പതിറ്റാണ്ടിലേറെയായി പാർട്ടി പ്രവർത്തകനായിരുന്ന ഒരാൾ കോഴ കൊടുക്കാൻ കഴിയാതെ മാനസിക സംഘർഷത്താൽ ആത്മാഹുതി ചെയ്യുമ്പോഴും പാർട്ടി ഇദ്ദേഹത്തെ സംരക്ഷിക്കുമോയെന്നാണ് ഉയർന്നുവരുന്ന ചോദ്യം.