കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കി അധികാരത്തിൽ എത്തുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. അഞ്ച് പ്രമുഖ ഏജൻസികൾ ബിജെപി ബംഗാളിൽ ഭരണത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സർവേകൾ പ്രകാരം 142 മുതൽ 208 സീറ്റുകൾ വരെ നേടി ബിജെപി അധികാരം പിടിച്ചെടുക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. ബംഗാളിൽ ഭരണം പിടിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം 148 ആണ്. 2021-ലെ തിരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റുകളിൽ നിന്ന് 77 സീറ്റുകളിലേക്ക് കുതിച്ച ബിജെപി ഇത്തവണ മറ്റൊരു വൻ കുതിച്ചുചാട്ടത്തിലൂടെ അധികാരം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പീപ്പിൾസ് പൾസ് നടത്തിയ സർവേയിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. പീപ്പിൾസ് പൾസ് ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത് തൃണമൂലിന് 187 സീറ്റുകളാണ്. കഴിഞ്ഞ രണ്ട് തവണയും ഒറ്റയ്ക്ക് 200 സീറ്റുകൾക്ക് മുകളിൽ നേടിയിരുന്ന തൃണമൂലിന് ഇത്തവണ അത്തരമൊരു ഭൂരിപക്ഷം ഉണ്ടാകില്ലെന്നും ഈ സർവേ സൂചിപ്പിക്കുന്നു. ഇടതുപക്ഷ പാർട്ടികൾക്ക് ഇത്തവണ നാല് സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും പ്രവചനങ്ങളുണ്ട്. എക്സിറ്റ് പോൾ ഫലങ്ങളെ തൃണമൂൽ നേതാക്കൾ പൂർണ്ണമായും തള്ളിക്കളയുകയാണ്. 2021-ലെ തിരഞ്ഞെടുപ്പിലും എക്സിറ്റ് പോളുകൾ തൃണമൂലിന് തിരിച്ചടി പ്രവചിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ അവയെല്ലാം തിരുത്തിക്കുറിച്ച് വൻ വിജയം നേടാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ സർവേ ഫലങ്ങളിൽ ആശങ്കപ്പെടാനില്ലെന്നാണ് തൃണമൂൽ ക്യാമ്പിന്റെ നിലപാട്.






























