പത്തനംതിട്ട : വിദേശ രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിച്ചേരുന്ന പ്രവാസികൾക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ യാത്രക്ക് മണിക്കൂറുകൾ മുമ്പും പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ യാത്രക്ക് തൊട്ട് മുമ്പും നാട്ടിൽ എത്തിച്ചേരുന്ന വിമാനത്താവളങ്ങളിലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി ലഭിക്കുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുറഞ്ഞ ദിവസങ്ങളിലെ അവധിക്ക് നാട്ടിൽ എത്തുന്ന പ്രവാസികളോട് കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായി ക്വാറന്റൈൻ നിർദ്ദേശിക്കുന്നത് വിവേജനവും കടുത്ത അനീതിയുമാണെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.
കോവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ നിന്നും യാതൊരു പരിശോധനയും കൂടാതെ ദിവസേന കേരളത്തിൽ ജോലിക്കായി എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്വാറന്റൈനും കോവിഡ് പരിശോധനയും നിർദ്ദേശിക്കാത്ത സംസ്ഥാന സർക്കാർ എല്ലാ ടെസ്റ്റുകളും പൂർത്തീകരിച്ച് കോവിഡ് രോഗമില്ലെന്ന് ഉറപ്പാക്കി എത്തുന്ന പ്രവാസികളേയും കുടുംബാംഗങ്ങളേയും ബുദ്ധിമുട്ടിക്കുന്ന നടപടി ന്യായികരിക്കാനാകാത്തതാണെന്ന് പ്രവാസി കോൺഗ്രസ് ചൂണ്ടിക്കാട്ടി.
കോവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യം മൂലം രോഗം പിടിപെടുന്ന പ്രവാസികൾ, പ്രായമായ മാതാപിതാക്കൾ, കടുംബാംഗങ്ങൾ മറ്റ് പൊതു ജനങ്ങൾ എന്നിവർക്ക് ചികിത്സക്ക് മതിയായ യാതൊരു സൗകര്യങ്ങളുമില്ലെന്ന് പ്രവാസി കോൺഗ്രസ് കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇതു മൂലമുള്ള മരണപ്പട്ടികയിൽ ഉൾപ്പെടുത്തി നിരാലംബരായ കുടുംബാംഗങ്ങൾക്ക് ആവശ്യമായ ധന സഹായം ലഭ്യമാക്കണമെന്ന് സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യം മൂലം തൊഴിൽ നഷ്ട്ടപ്പെട്ട് ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ തിരികെ എത്തിയിരിക്കുകയാണെന്നും ഇവർക്ക് പ്രത്യേക സാമ്പത്തിക സഹായം, തൊഴിൽ, പുന:രധിവാസ പദ്ധതികൾ എന്നിവ നടപ്പാക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനക്കും ദ്രോഹ നടപടികൾക്കും എതിരെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷംശക്തമായ സമര പരിപാടികൾക്ക് പ്രവാസി കോൺഗ്രസ് നേതൃത്വം നല്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
































