ദില്ലി: ലഹരിവേട്ടയ്ക്കിടെ ഫ്ലാറ്റിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ യുവതി മരിച്ചു. ദില്ലിയിലെ സ്വരൂപ് നഗറിൽ ലഹരിവിരുദ്ധ സേന നടത്തിയ റെയ്ഡിനിടെയാണ് സംഭവം. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ നൈജീരിയൻ സ്വദേശിയായ യുവതിയാണ് മരിച്ചത്. സ്റ്റെല്ല പിയൂസ് (41) എന്നാണ് ഇവരുടെ പേരെന്ന് പോലീസ് അറിയിച്ചു. റെയ്ഡിനിടെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫെറ്റാമൈൻ, എം.ഡി.എം.എ എന്നിവ നിർമ്മിക്കുന്ന ലബോറട്ടറിയും വൻതോതിൽ രാസവസ്തുക്കളും പോലീസ് കണ്ടെടുത്തു. ബുരാരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ആൻ്റി നാർക്കോട്ടിക്സ് സ്ക്വാഡ് സ്വരൂപ് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിൽ പരിശോധനയ്ക്ക് എത്തിയത്.
പരിശോധനയ്ക്കിടെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് റോമിയോ (സ്കൈ) എന്ന ആഫ്രിക്കൻ സ്വദേശിയെ പോലീസ് പിടികൂടി. ഇയാളിൽ നിന്ന് 30 ഗ്രാം എം.ഡി.എം.എയും 1.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു. തുടർന്ന് പോലീസ് നാലാം നിലയിലെ ഫ്ലാറ്റുകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു. പോലീസ് തൻ്റെ ഫ്ലാറ്റിലേക്ക് പ്രവേശിച്ച ഉടൻ തന്നെ സ്റ്റെല്ല പിയൂസ് ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ബുരാരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.




























