ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റായ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പൗരിഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ചില്ല കനാലില്‍ നിന്നും കണ്ടെത്തിയെന്നും തിരിച്ചറിയാനായി ബന്ധുക്കളെ വിളിച്ചുവെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അങ്കിതയുട സഹോദരനും അച്ഛനും മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണല്‍ എസ്.പി ശേഖര്‍ ശ്വാള്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യന്‍റെയും മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയേയും റിസോര്‍ട്ട് ജീവനക്കാരായ മറ്റ് രണ്ട് പേരേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. റിസോര്‍ട്ട് ഉടമയെ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധികൃതര്‍ റിസോര്‍ട്ട് പൊളിച്ച് നീക്കി.
കഴിഞ്ഞ ദിവസമായിരുന്നു പുല്‍കിത് ആര്യ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വാക്ക് തര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി ഇവര്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. അങ്കിതയെ കാണാനില്ലെന്ന് കുടുംബം പരാതിയെത്തുടര്‍ന്ന് സെപ്റ്റംബര്‍ 22 ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. പുല്‍കിതിന്‍റെലൈംഗീക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണമുണ്ട്. എന്നാല്‍ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.





























