കോട്ടയം : കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ അരിയുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ കേരളത്തിലെ കര്‍ഷകരില്‍നിന്നും പരമാവധി നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോക്ക് ഇതിന്റെ പൂര്‍ണചുമതല സര്‍ക്കാര്‍ കൈമാറി. കുട്ടനാട്-അപ്പര്‍ കുട്ടനാട് അടക്കം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും നെല്ല് അടിയന്തരമായി സംഭരിക്കാനാണ് നിര്‍ദേശം.
നിലവിലെ സംഭരണ നടപടികള്‍ വേഗത്തിലാക്കാനും നടപടിയായി. വേനല്‍ മഴ കര്‍ഷകര്‍ക്കും ഉല്പന്നത്തിനും നാശം സൃഷ്ടിക്കാത്ത വിധം സംഭരണം നടത്തണമെന്ന് ജില്ലഭരണ കൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്കി. വാഹനങ്ങള്‍-തൊഴിലാളികള്‍, യന്ത്രങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് ജില്ല ഭരണകൂടങ്ങളുടെ ദൗത്യം. കൊവിഡ് രാജ്യവ്യാപകമായ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരി ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേരളത്തില്‍ സംഭരണം ശക്തമാക്കുന്നത്. കേരളം അരി വാങ്ങിയിരുന്ന പലസംസ്ഥാനങ്ങളും നിലവില്‍ കൊവിഡ് ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ കുറഞ്ഞത് ആറുലക്ഷം ടണ്‍ അരിയെങ്കിലും സംഭരിച്ച് സ്റ്റോക്ക് ചെയ്യാനാണ് തീരുമാനം.
നിലവില്‍ നെല്ല്സംഭരണം സപ്ലെെകോയുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ മില്ലുകളാണ് നടത്തുന്നതെങ്കിലും നടപടികള്‍ വേഗത്തിലാക്കി സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോയുടെ തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് ഗോഡൗണുകളിലും വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണുകളിലും എത്തിക്കാനാണ് നിര്‍ദേശം. അതിനിടെ ലോക്ക്ഡൗണ്‍ നിയന്ത്രണത്തെ തുടര്‍ന്ന് നിലച്ച നെല്ല് സംഭരണത്തിനും തുടക്കമായി. സര്‍ക്കാര്‍ ഇടപെടലില്‍ ഇക്കുറി ഇടനിലക്കാരെ ഒഴിവാക്കാനായതും കര്‍ഷകര്‍ക്ക് നേട്ടമായി. മുന്‍പ് സ്വകാര്യമില്ലുകളായിരുന്നു നെല്ല് സംഭരിച്ചിരുന്നത്.