ന്യൂഡൽഹി : വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ഗോദയിലിറങ്ങാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസാൽസ് ഒളിംപിക്സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്‍റെ തിരിച്ചുവരവ്. നിർഭയമായ ഹൃദയവും കീഴടങ്ങാൻ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പ്രോത്സാഹിപ്പിക്കാൻ ഇത്തവണ മകനും ഒപ്പമുണ്ടാകുമെന്നും വിനേഷ് പറഞ്ഞു. പാരീസ് ഒളിംപിക്സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. ഒരു തീരുമാനമെടുക്കാന്‍ എനിക്ക് സമയം വേണമായിരുന്നു. കാരണം എന്നിലുള്ള അമിതപ്രതീക്ഷയും സമ്മര്‍ദ്ദവുമെല്ലാം എനിക്ക് മറികടക്കണമായിരുന്നു.അതുകൊണ്ട് തന്നെ ആദ്യ മാസങ്ങളില്‍ ശരിക്കൊന്നു ശ്വാസമെടുക്കാനും വിശ്രമിക്കാനുമാണ് ഞാനുപയോഗിച്ചത്.
ഇത്രയും നാളത്തെ നിശബ്ദതയില്‍ ഈ കായികയിനത്തിനോടുള്ള എന്‍റെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞുവെന്ന് വിനേഷ് പറഞ്ഞു. ഗുസ്തി താരം തന്നെയായ സോംവീര്‍ റാത്തിയെ വിവാഹം കഴിച്ച വിനേഷ് ഈ വര്‍ഷം ജൂലൈയിലാണ് ആണ്‍കുട്ടിയുടെ അമ്മയായത്. പാരിസ് ഒളിമ്പിക്സ് മെഡൽ നഷ്ടത്തിന് പിന്നാലെയാണ് വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ചിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പടുകയും ചെയ്തിരുന്നു. 6015 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ജുലാനയിൽ നിന്ന് വിനേഷിന്‍റെ ജയം.





























