പുണെ: ദേശീയപാതയിൽ വാഹനം കാത്തുനിന്ന മുപ്പത്തിരണ്ടുകാരിയെ ലിഫ്റ്റ് നൽകാമെന്ന് വിശ്വസിപ്പിച്ചു കാറിൽ കയറ്റി തോക്കുചൂണ്ടി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ദൗണ്ട് സ്വദേശിയായ മുപ്പത്തിയഞ്ചുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുണെ-സോലാപുർ ദേശീയപാതയിൽ മാർച്ച് 25-നായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. പിംപ്രി ചിഞ്ച്‌വാഡിലുള്ള സഹോദരൻ അമ്മയെ മർദിക്കുന്നുവെന്ന വിവരമറിഞ്ഞ് അവിടേക്ക് പോകാൻ ഇറങ്ങിയതായിരുന്നു ഇൻദാപുർ സ്വദേശിനിയായ യുവതി. പിക്കപ്പ് വാനിൽ കുർകുംബ് വരെ എത്തിയ യുവതി, അവിടെ നിന്ന് തുടർയാത്രയ്ക്കായി വാഹനങ്ങൾക്കായി കൈകാണിച്ചു നിൽക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി കാറുമായി എത്തിയതും പുണെയിലേക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിൽ കയറ്റിയതും.
യാത്ര തുടങ്ങി മൂന്ന് കിലോമീറ്റർ പിന്നിട്ടതോടെ പ്രതി വിജനമായ സ്ഥലത്ത് കാർ നിർത്തുകയും യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ശക്തമായി എതിർത്തതോടെ കാറിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയെ കാറിൽ നിന്ന് ബലമായി വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. ക്രൂരതയ്ക്ക് ശേഷം വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം വീട്ടിലെത്തിയ യുവതി പിറ്റേദിവസമാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് വലയിലാക്കി. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായി പോലീസ് പരിശോധന തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






























