ചെങ്ങന്നൂര്‍ : ബംഗളൂരുവിലെ സുഹൃത്തിനെ കണ്ട് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കൊക്കയില്‍ കണ്ടെത്തി. കുളനട പുന്തല കോളശേരില്‍ അനീഷ് കുമാറിന്റെ മൃതദേഹമാണ് വെട്ടിപ്പീടിക-കൊഴുവല്ലൂര്‍ റോഡരികില്‍ 14 അടി താഴ്ചയില്‍ ഇന്ന് വൈകീട്ട് കണ്ടത്. ഒരാഴ്ചയ്ക്ക് മേല്‍ പഴക്കമുണ്ട് മൃതദേഹത്തിന്. ജീര്‍ണിച്ച് തുടങ്ങിയതിനാല്‍ ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ബാഗാണ് ആളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. ഏറെ കാലമായി കുവൈറ്റിലും സൗദിയിലും ആയിരുന്നു ഇയാൾ.
ഒരു മാസം മുന്‍പ് ബാംഗ്ലൂരില്‍ ഉള്ള സുഹൃത്തിന്റെ അടുത്ത് പോയിരുന്നു. ഒരാഴ്ച മുന്‍പ് അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചുവെന്ന് വിവരം ലഭിച്ചു. പിന്നീട് വിളിച്ചപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ല. സജിയുടെ തിരോധാനം സംബന്ധിച്ച് പരാതിയൊന്നും വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്നും പറയുന്നു. ഭാര്യ ചെറിയാനാട് സ്വദേശിനിയാണ്. മദ്യപാനശീലമുള്ള ഇയാള്‍ വീടുവിട്ടാല്‍ പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാകും തിരിച്ചെത്തുക. മൃതദേഹം ചെങ്ങന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.






























