നിലമ്പൂർ : കഞ്ചാവു വില്പനയ്ക്കിടെ യുവാവ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. നിലമ്പൂർ പട്ടരാക്കയിൽ എം.ഇ.എസ്. സെൻട്രൽ സ്കൂളിനു മുൻവശത്തുവെച്ച് പോരൂർ താളിയംകുണ്ട് ഇല്ലിക്കൽ വീട്ടിൽ ഹാരിസിനെ (28) യാണ് നിലമ്പൂർ റെയ്ഞ്ച് എക്സൈസ് വിഭാഗം പിടികൂടിയത്. ബൈക്കിൽ കടത്തുകയായിരുന്ന 1.600 കിലോഗ്രാം കഞ്ചാവുമായാണ് കസ്റ്റഡിയിലെടുത്തത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ കഞ്ചാവ് കടത്തിയതിനു തമിഴ്നാട്ടിലും കേസ് ഉണ്ട്. പൂട്ടിക്കിടക്കുന്ന സ്കൂൾ പരിസരവും ശ്മശാനവും കേന്ദ്രീകരിച്ചു പട്ടരാക്കയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരേ നാട്ടുകാരുടെ സഹായത്തോടെ കർശന നടപടി സ്വീകരിക്കുവാനാണ് എക്സൈസ് തീരുമാനം.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എസ് അരുൺകുമാർ, അഖിൽദാസ്, നിലമ്പൂർ റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ എം.ഒ വിനോദ്, പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ, സിവിൽ ഓഫീസർമാരായ സി.ടി ഷംനാസ്, വിഷ്ണു, ഇ.ടി ജയാനന്ദൻ, ഡ്രൈവർ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.






























