തിരുവല്ല : സി പി എം നേതാവ് സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ് ബന്ധമുള്ളവരാണെന്ന് സി പി എം ആരോപിച്ചിരുന്നു. എന്നാല്‍ പ്രതികളില്‍ സി പി എം ബന്ധമുള്ളവരുണ്ടെന്ന വെളിപ്പെടുത്തലുമായി യുവമോര്‍ച്ച രംഗത്തുവന്നു. പ്രതിപ്പട്ടികയിലുള്ള കൊല്ലപ്പെട്ട സന്ദീപിന്റെ നാട്ടുകാരനായ നന്ദുവിന്റെ ചിത്രമാണ് യുവമോര്‍ച്ച നേതാവ് ലിബിന്‍ ബാലുശ്ശേരി പുറത്ത് വിട്ടത്.
കൊലപാതകത്തിന് പിന്നില്‍ ഡി വൈ എഫ് ഐയും കൊട്ടേഷന്‍, കഞ്ചാവ് ഗുണ്ട മാഫിയയുമാണെന്നും ലിബിന്‍ ആരോപിക്കുന്നു. ഇതിന് തെളിവായി യുവമോര്‍ച്ച ചൂണ്ടി കാട്ടുന്നത് സിപിഎം ബന്ധമുള്ള പ്രതികളെയാണ്. സ്വന്തം പാര്‍ട്ടി തന്നെ കൊലനടത്തിയിട്ട് ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് സിപിഎമ്മിന്റെ സ്ഥിരം തന്ത്രമാണെന്നും യുവമോര്‍ച്ച വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എൽ സി സെക്രട്ടറിയെ കൊന്നത് ഡിവൈഎഫ്ഐയും കൊട്ടേഷന്‍, കഞ്ചാവ് ഗുണ്ട മാഫിയയും. ഇതില്‍ ആദ്യത്തെ ചിത്രം കൊല്ലപ്പെട്ട സഖാവിന്റെതും രണ്ടാമത്തെ ചിത്രം ഇദ്ദേഹത്തിന്റെ നാട്ടില്‍ തന്നെയുള്ള പ്രതി സഖാവ് നന്ദുവിന്റെതുമാണ്. രായ്ക്കുരാമാനം ഒരുത്തനെ കൊന്നത് ആർ എസ് എസ് കാരുടെ തലയില്‍ കെട്ടി വച്ച് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാനാണ് സിപിഎം ശ്രമിച്ചത്. തിരുവല്ലയില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറിയെ കൊന്നത് ഡി.വൈ.എഫ്.ഐക്കാരുടെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍ ആണ്. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ, കഞ്ചാവ് കൊട്ടേഷന്‍ മാഫിയക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ നിലവില്‍ പിടിയില്‍.
പ്രതികളായ കണ്ണൂര്‍ മരുതുംപാടി കുന്നില്‍ ഹൗസില്‍ മൊയ്തീന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, ചങ്ങനാശ്ശേരി പായിപ്പാട് കൊച്ചുപറമ്പ് വീട്ടില്‍ പ്രമോദ് പ്രസന്നന്‍, വേങ്ങല്‍ പടിഞ്ഞാറത്തുണ്ടിയില്‍ പി.എ. നന്ദുകുമാര്‍ എന്നിവര്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ്. മറ്റൊരു പ്രതി ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു രഘു മുന്‍പ് യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് പ്രതികള്‍ പിടിയിലായത്. മുഹമ്മദ് ഫൈസലിനെ സമീപ പ്രദേശത്തു നിന്നും ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബംഗളൂരു സ്വദേശി അഭിയാണ് പിടിയിലാകാനുള്ളത്.
വ്യക്തി വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നില്‍. ജിഷ്ണുവിന്റെ അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാഷ്‌ട്രീയക്കൊലയല്ല ഇതെന്നും പോലീസ് വ്യക്തമാക്കി. ജിഷ്ണു നേരത്തെ മുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ എടുത്ത് പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും. സന്ദീപിന്റെ രാഷ്‌ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നില്‍ ബിജെപി- ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. എന്നാല്‍ പ്രതികളില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതോടെ പാര്‍ട്ടിയുടെ ഈ നീക്കം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന സിപിഎം ആരോപണമാണ് ഇതോടെ പൊളിഞ്ഞത്.