ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഗൊരഘ്പൂരിൽ 13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി അന്യായമായി തടവിൽ പാർപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ പാർപ്പിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. ജനുവരി അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം നൗസാദയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് അവശ നിലയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. പോലീസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറുമാസമായി പെൺകുട്ടി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15-കാരനുമായി അടുപ്പത്തിലായിരുന്നു.
ജനുവരി ഒന്നിന് ഇയാൾ പെൺകുട്ടിയെ ഗൊരഘ്പൂരിൽലെ ഭൂമി പാലസ് ഹോട്ടലിലേക്ക് കൊണ്ടുപോയി മൂന്ന് ദിവസം തുടർച്ചയായി പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ആൺസുഹൃത്ത് രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം ഹോട്ടൽ ഉടമ അഭയ് സിംഗ്, മാനേജർ ആദർശ് പാണ്ഡെ എന്നിവരും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് കുട്ടിയെ സ്പാ നടത്തിപ്പുകാർക്ക് ഇവർ വിറ്റതായും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ അഭയ് സിംഗ്, മാനേജർ ആദർശ് പാണ്ഡെ, സ്പാ മാനേജർ അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






























