കൊച്ചി: തേവര കോന്തുരുത്തി പുഴ പുറമ്പോക്കിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെ 17 കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. 50 വർഷത്തിലേറെയായി താമസിക്കുന്ന തങ്ങളുടെ വീടുകളിൽ നിന്നാണ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നും, തങ്ങളുടെ വാദം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചിലെത്തിയെങ്കിലും വിഷയത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണനയിലുണ്ടെന്ന് കോർപറേഷൻ അറിയിച്ചതിനെ തുടർന്ന്, കേസ് തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് മാറ്റി. ആകെ 126 കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അധികൃതരും പ്രാദേശിക രാഷ്ട്രീയക്കാരും തെറ്റിദ്ധരിപ്പിച്ചുവെന്നാരോപണവും ഹർജിയിലുണ്ട്.
ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോന്തുരുത്തി പുഴ പുറമ്പോക്കിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്ന നടപടികൾ ആരംഭിച്ചത്. അധികൃതരും പ്രാദേശിക നേതാക്കളും നൽകിയ ഉറപ്പുകൾ വിശ്വസിച്ചതാണ് തിരിച്ചടിയായതെന്നും ഹർജിക്കാർ പറയുന്നു. കേസിൽ കക്ഷിചേരാൻ ഒപ്പുവെച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും അവർ വ്യക്തമാക്കുന്നു. പ്രദേശത്ത് താമസിക്കാത്ത ഒരാൾ നൽകിയ ഹർജിയിലാണ് ഒഴിപ്പിക്കാനുള്ള കോടതി വിധി ഉണ്ടായതെന്നും, തങ്ങളുടെ ദുരിതം അറിയാത്ത വ്യക്തിയുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നുമാണ് ഇവരുടെ വിശദീകരണം. പബ്ലിക് ഹിയറിംഗ് പോലും നടത്താതെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതെന്നും അവർ ആരോപിക്കുന്നു.





























