കാസർഗോഡ് : ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ രണ്ടാംഭർത്താവിന് 24 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 48കാരനാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) ജഡ്ജ് എ മനോജ് വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ 2 വർഷം കൂടി അധിക തടവ് അനുഭവിക്കണം. 2016 ഏപ്രിൽ മാസത്തിലെ ഒരു ദിവസം ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആറുവയസുകാരിയെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള ഇൻസ്‌പെക്ടറായിരുന്ന വി.വി മനോജാണ്.