ബാഗ്‌ദാദ്: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമൊപ്പം കക്ഷി ചേർന്ന ഫ്രാൻസിന് ഇറാഖിൽ തിരിച്ചടി. ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ കുർദിഷ് പെഷ്മെർഗ-ഫ്രഞ്ച് സംയുക്ത സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രാൻസിൽ നിന്നുള്ള ഒരു സൈനികൻ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണെന്നാണ് പ്രാഥമിക നിഗമനം. സൈനികൻ കൊല്ലപ്പെട്ടതായി ഫ്രഞ്ച് സൈന്യവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സ്ഥിരീകരിച്ചു.
ഇർബിൽ പ്രവിശ്യയിലെ മഖ്‌മൂർ മേഖലയിലെ സൈനിക താവളത്തിന് നേരെയാണ് ഇന്നലെ ആക്രമണം നടന്നത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായി ഫ്രഞ്ച് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഫ്രഞ്ച് സൈന്യത്തിൻ്റെ സെവൻത് ബറ്റാലിയൻ ഓഫ് ഷാസർ ആൽപിൻസിലെ ചീഫ് വാറന്റ് ഓഫീസർ അർനൗഡ് ഫ്രിയോൺ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ കടുത്ത ഭാഷയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു.





























