ഭോപ്പാൽ : സർക്കാർ ജോലിക്കുള്ള 15 ഒഴിവിലേക്ക് അപേക്ഷയുമായെത്തിയത് 11,000 ത്തോളം യുവാക്കൾ. മധ്യപ്രദേശിലെ ഗ്വാളിയോറിൽനിന്നാണ് തൊഴിലില്ലായ്മയുടെ രൂക്ഷത വെളിപ്പെടുത്തുന്ന ഈ വാർത്ത. പ്യൂൺ, വാച്ച്മെൻ, ഡ്രൈവർ തസ്തികകളിലേക്കാണ് ഇത്രയധികം യുവാക്കൾ അപേക്ഷയുമായെത്തിയത്. മധ്യപ്രദേശിൽനിന്ന് മാത്രമല്ല സമീപസംസ്ഥാനമായ ഉത്തർ പ്രദേശിൽനിന്നുള്ള യുവാക്കളും തൊഴിൽ തേടി എത്തിയിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഏകദേശം 11,000 തൊഴിൽരഹിതരായ യുവാക്കൾ ഗ്വാളിയോറിലേക്ക് എത്തിയെന്ന് റിപ്പോർട്ട് ചെയ്യുന്നു.
പത്താംക്ലാസ് വിജയമാണ് മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. എന്നാൽ ബിരുദം, ബിരുദാനന്തരം, എൻജിനീയറിങ്, എം.ബി.എ. യോഗ്യത ഉൾപ്പെടെയുള്ളവർ അപേക്ഷിച്ചിട്ടുണ്ട്. സിവിൽ ജഡ്ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരും ഭാഗ്യപരീക്ഷണത്തിന് എത്തിയിട്ടുണ്ട്. സർക്കാർ റിക്രൂട്ട്മെന്റിനെ കുറിച്ച് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ഉയർത്തിയ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് തൊഴിൽ തേടിയെത്തിയവരുടെ വൻകൂട്ടം. ഒരു വർഷം ഒരു ലക്ഷം പേരെ റിക്രൂട്ട് ചെയ്യും. ഒഴിവുകൾ നികത്താനുള്ള ഒരുമാർഗവും ഉപേക്ഷിക്കില്ല – എന്നായിരുന്നു കുറച്ചുദിവസം മുൻപ് ചൗഹാൻ പറഞ്ഞത്. എല്ലാവരും ആഗ്രഹിക്കുന്നത് സർക്കാർ ജോലിയാണ്. എന്നാൽ ഒരു കാര്യം മനസ്സിലാക്കണം, എല്ലാവർക്കും സർക്കാർ ജോലി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.





























