തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ എസ്ഐ യ്ക്ക് വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കേസെടുക്കാൻ വൈകിയതും മതിയായ വകുപ്പുകൾ ചേർക്കാത്തതും വീഴ്ചയായി. മംഗലപുരം എസ്ഐ വി.തുളസീധരൻ നായർക്കെതിരെ നടപടിയ്ക്ക് ശുപാർശയുമുണ്ട്. പരാതിയുമായി പോയപ്പോൾ സ്റ്റേഷൻ അതിർത്തിയെച്ചൊല്ലി രണ്ട് പോലീസ് സ്റ്റേഷനുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു.
അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും അയച്ചു എന്ന് മർദ്ദനമേറ്റ അനസ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷമാണ് ഇക്കാര്യത്തിൽ കേസെടുക്കാൻ പോലും പോലീസ് തയ്യാറായത്. നിസ്സാര വകുപ്പുകൾ ചുമത്തിയാണ് മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഫൈസൽ എന്ന പ്രതിയെ സംരക്ഷിച്ചു എന്നും അനസ് ആരോപിച്ചു. തുടർന്ന് റൂറൽ എസ് പി യും റേഞ്ച് ഡിഐജിയും അടക്കമുള്ളവർ സ്റ്റേഷനിലേക്ക് നേരിട്ടെത്തി അന്വേഷണം നടത്താൻ നിർദ്ദേശം നൽകി.
ഇതേ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ റിപ്പോർട്ടിലാണ് എസ്ഐ വി.തുളസീധരൻ നായർക്ക് ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തിയത്. കൃത്യസമയത്ത് പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ എസ്ഐ തയ്യാറായില്ല. പ്രതിയെ സംരക്ഷിക്കാനായി നിസ്സാര വകുപ്പുകൾ ചുമത്തി. വധശ്രമക്കേസ് ചുമത്തിയില്ല എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. റിപ്പോർട്ടിനെ തുടർന്ന് എസ്ഐയെ സ്ഥലം മാറ്റാനോ സസ്പൻഡ് ചെയ്യാനോ സാധ്യതയുണ്ട്. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദനമേറ്റത്. കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്. അനസിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവും അനസിനെ മർദ്ദിച്ചത്. അനസും സുഹുത്തും ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുമ്പോൾ ഫൈസലും സംഘവും തടഞ്ഞ് നിർത്തിയെന്നാണ് അനസ് പറയുന്നത്. ബൈക്കിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനമെന്നാണ് പരാതി. മർദനമേറ്റ് നിലത്ത് വീണിട്ടും ചവിട്ടിയും മതിലിനോട് ചേർത്ത് വച്ച് ഇടിച്ചും പതിനഞ്ച് മിനിറ്റോളം ക്രൂരത തുടർന്നു.































