കൊളംബോ : സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് ഇന്നലെ പ്രസിഡന്റ് ഗോതബായ രജപക്‌സെ പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ചയാണ് പ്രസിഡന്റ് ഗോതബയ രാജപക്സയുടെ രാജിയാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു സമീപം ജനം സംഘടിച്ചത്. പ്രതിഷേധക്കാരെ അര്‍ധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകര്‍ക്കും അഞ്ചു സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റു. അയ്യായിരത്തിലധികംപേര്‍ അണിനിരന്ന പ്രതിഷേധം സര്‍ക്കാരിനെ ഞെട്ടിച്ചു.
എന്നാല്‍ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ വീടിന് സമീപം പ്രതിഷേധം നടത്തിയതില്‍ അപലപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്തെത്തി. അക്രമാസക്ത പ്രതിഷേധം തീവ്രവാദമാണെന്നാരോപിച്ച സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകളാണ് ഇതിനു പിന്നിലെന്നും കുറ്റപ്പെടുത്തി. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളായ സമാഗി ജന ബലവേഗയ, ജനത വിമുക്തി പെരമുന എന്നീ പാര്‍ട്ടികള്‍ക്കാണ് അക്രമാസക്ത പ്രതിഷേധത്തിന്റെ ഉത്തരവാദിത്തമെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുംഗ കുറ്റപ്പെടുത്തി. രാജ്യം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്കു കാരണം പ്രസിഡന്റിന്റെ കെടുകാര്യസ്ഥതയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രതിഷേധം അക്രമാസക്തമായതോടെ നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന് 50ലേറെ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.































