തിരുവനന്തപുരം : അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെ 6 പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പോലീസ്. കുഞ്ഞിനെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ സ്വാധീനമുളള പ്രതികൾ തെളിവ് നശിപ്പിക്കുമെന്നുമുള്ള റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായാണ് പോലീസ് റിപ്പോർട്ട് നൽകിയത്.
നേരത്തെ കോടതി ഈ വിഷയത്തിൽ പോലീസിന്റെ അഭിപ്രായം തേടിയിരുന്നു. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അച്ഛന്റെ സുഹൃത്തുക്കൾ അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻ കൂർ ജാമ്യാപേക്ഷ നൽകിയത്. അതേ സമയം കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ശിശുക്ഷേമ സമിതിയിലെ സിസിടിവി പരിശോധിക്കാൻ തീരുമാനിച്ചു.
സർക്കാരിന്റെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ ശിശു വികസന ഡയറക്ടർ ശിശുക്ഷേമ സമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കുഞ്ഞിനെ കൈമാറിയെന്ന് പറയുന്ന 2020 ഒക്ടോബറിലെ ദിവസങ്ങളിലെ സിസിടിവി ഹാജരാക്കാനാണ് നോട്ടീസ് നൽകിയത്. സിസിടിവി നശിപ്പിച്ചെന്ന് ജീവനക്കാരുടേതെന്ന പേരിൽ പുറത്തുവന്ന ഒരു കത്തിലും ആരോപണം ഉണ്ടായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതാണോ അല്ലയോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണ്.