ന്യൂഡൽഹി : ഫുക്കറ്റ്– ഡൽഹി എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. ആകാശച്ചുഴിയല്ല, വിമാനത്തിലുണ്ടായ ഗുരുതരമായ ഹൈഡ്രോളിക് തകരാറുകളാണ് സംഭവത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ. അതേസമയം, ക്യാപ്റ്റന്റെ പ്രാഥമിക ലഹരി പരിശോധനാഫലം പോസിറ്റീവ് ആയതും അപകടവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഈ മാസം നാലിന് ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ320 വിമാനം ഒഡീഷയ്ക്കു സമീപമാണ് പൊടുന്നനെ 300 അടി താഴ്ന്നത്. 4 ക്രൂ അംഗങ്ങൾ ഉൾപ്പെടെ 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
എയർബസിന്റെ എ320 നിയോ വിമാനത്തിന് 3 ഹൈഡ്രോളിക് സംവിധാനങ്ങളാണുള്ളത്. ഇത് മൂന്നും ഒരേ സമയത്ത് തകരാറിലായതാണ് പ്രശ്നത്തിനു കാരണമെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സാം സന്തോഷ് ‘മനോരമ’യോടു പറഞ്ഞു. വിമാനത്തിലെ ക്രൂ അംഗങ്ങളിൽനിന്നും മറ്റും ഇതിന്റെ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിലുൾപ്പെട്ട വിമാനം നിർമിച്ച എയർബസ് ഫ്രഞ്ച് കമ്പനിയായതിനാൽ, അന്വേഷണത്തിൽ ഫ്രഞ്ച് വ്യോമയാന റഗുലേറ്ററി ഏജൻസിയിൽനിന്നുള്ളവരും പങ്കാളിയാകും. എയർബസും അവരുടെ പ്രതിനിധികളെ അയയ്ക്കും.
വിമാനം ഫുക്കറ്റിൽനിന്നു പുറപ്പെട്ട് രണ്ടരമണിക്കൂർ കഴിയുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഈ സമയം ഒഡീഷയ്ക്കു മുകളിൽ എത്തിയിരുന്നു. ഹൈഡ്രോളിക് തകരാർ മൂലം വിമാനത്തിന്റെ മുൻഭാഗം (നോസ്) മുകളിലേക്ക് ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്യാപ്റ്റൻ കോ–പൈലറ്റിനോട് നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. പ്രാഥമിക ലഹരിപരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. അന്തിമ റിപ്പോർട്ട് വന്ന ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂ. വേദനസംഹാരികൾ ഉപയോഗിച്ചാൽ പോലും പരിശോധനാഫലം ചിലപ്പോൾ പോസിറ്റീവ് ആകാം. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സംഘടന പിന്തുണയ്ക്കില്ല.






























