പാലക്കാട്: പാലക്കാട് ധോണി സ്വദേശിനി അജിഷയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അജിഷയെ ഭര്‍ത്തൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുന്നത്.ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി പത്തിന് മരണപ്പെടുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷം കഴിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവദിവസം രാവിലെ അമ്മ വസന്തയെ വിളിച്ച് തേനൂരിലെ വീട്ടിലെത്താന്‍ അജിഷ ആവശ്യപ്പെട്ടിരുന്നു. ഇതേദിവസംതന്നെ “മമ്മിയെ പപ്പ ശല്യംചെയ്യുന്നു, പോയി ചത്തൂടെ” എന്ന് ചോദിക്കുന്നുവെന്ന് അജിഷയുടെ മക്കള്‍ വസന്തയ്ക്ക് വാട്‌സാപ്പില്‍ ശബ്ദസന്ദേശവും അയച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അജിഷയുടെ ബന്ധുക്കള്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അജിഷയും ഭര്‍ത്താവ് പ്രമോദും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്ന് ഇവര്‍ പറയുന്നു. രണ്ടാഴ്ചമുമ്പുണ്ടായ വഴക്കില്‍ അജിഷയുടെ കൈയൊടിഞ്ഞിരുന്നു. സര്‍ക്കാരുദ്യോഗസ്ഥനായ തനിക്ക് അതിനനുസരിച്ചുള്ള സ്ത്രീധനം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് നിരന്തരം ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുമായിരുന്നു. ഇതിന്റെ പേരിലും വഴക്കുണ്ടായിരുന്നെന്ന് അജിഷയുടെ കുടുംബം പറയുന്നു. തന്റെ സഹോദരി ആത്മഹത്യചെയ്യില്ലെന്നും അവളുടെ ഭര്‍ത്താവാണ് ഇതിനുപിന്നിലെന്നുമാണ് സഹോദരന്‍ അനൂപ് ആരോപിക്കുന്നത്. അജിഷയുടെ മക്കള്‍ വസന്തയ്ക്കയച്ച വാട്‌സാപ്പ് സന്ദേശവും ഇതിന് തെളിവായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.തിങ്കളാഴ്ച ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അജിഷയുടെ ഭര്‍ത്താവ് പ്രമോദ് കരിമ്പ ഗ്രാമപ്പഞ്ചായത്തിലെ യു.ഡി. ക്ലാര്‍ക്കാണ്. മക്കള്‍: റോഹന്‍ മാധവ്, റിദ്വിന്‍ മാധവ്. അപ്പുക്കുട്ടിയാണ് അജിഷയുടെ പിതാവ്. സഹോദരങ്ങള്‍: അനൂപ്, സൗമ്യ.