ഡല്‍ഹി: ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1990 മുതൽ ജമ്മുകശ്മീരിലെ തീവ്രവാദം 42,000 പേരുടെ ജീവൻ അപഹരിച്ചു. ഭീകരവാദം നടത്തുന്ന പാക്കിസ്ഥാനുമായി ഒരിക്കലും ചർച്ച നടത്തില്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിൽ നടന്ന വൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
’70 വർഷം ഭരിച്ചവർ പാകിസ്ഥാനോട് സംസാരിക്കുക എന്നാണ് പറയുന്നത്. നമ്മൾ എന്തിന് പാകിസ്ഥാനോട് സംസാരിക്കണം? ഞങ്ങൾ സംസാരിക്കില്ല. ഞങ്ങൾ ബാരാമുള്ളയിലെ ജനങ്ങളുമായി സംസാരിക്കും കശ്മീരിലെ ജനങ്ങളുമായി സംസാരിക്കും’ അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിനെ രാജ്യത്തെ ഏറ്റവും സമാധാനപരമായ സ്ഥലമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മെഹബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും നാല് മെഡിക്കൽ കോളേജുകൾ നിർമ്മിച്ചു. 2014 മുതൽ ഞങ്ങൾ ഒമ്പത് നിർമ്മിച്ചു. 2014 മുതൽ ഞങ്ങൾ ഒരു ലക്ഷം വീടുകൾ നിർമ്മിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കശ്മീരിലെ എല്ലാ ഗ്രാമങ്ങളിലും (പാക് അധീന കശ്മീരിലെ ഗ്രാമങ്ങൾ ഉൾപ്പെടെ) വൈദ്യുതി കണക്ഷൻ ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്, ”അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. വോട്ടർമാരുടെ പട്ടിക തയ്യാറാക്കുന്ന ജോലികൾ പൂർത്തിയായാലുടൻ, സുതാര്യതയോടെ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്.





























