പത്തനംതിട്ട : തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം നടത്തിയ സംഭവത്തിൽ കുറ്റക്കാരായ പ്രതികൾക്ക് ജില്ലയിൽ പ്രവേശിക്കാൻ സാധിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുകയും സഹായിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിലും വൈസ് പ്രസിഡൻറ് അഡ്വ. എ സുരേഷ് കുമാറും പറഞ്ഞു. ജില്ലയിൽ ഗുണ്ടകൾക്ക് സിപിഎം അംഗത്വം നൽകി അവരോടൊപ്പം നിന്ന് ഫോട്ടോയെടുത്ത മന്ത്രി വീണാ ജോർജ് സി പി എം മുൻ ജില്ലാ സെക്രട്ടറിക്കും ജില്ലയിൽ ഗുണ്ടകൾ നടത്തുന്ന ഇത്തരം നിഷ്ടൂര പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല.
ഇത്തരം ഗുണ്ടകളെ ഉപയോഗിച്ചാണ് കോൺഗ്രസ് ഭരിച്ചു കൊണ്ടിരുന്ന സർവീസ് സഹകരണ ബാങ്കുകൾ സിപിഎം പിടിച്ചെടുത്തത്. ജില്ലയിലെ ഗുണ്ടകളെ പല അക്രമങ്ങൾക്കായി ഉപയോഗിച്ച സിപിഎമ്മിന് തിരുവല്ലയിലെ സ്പായിൽ നടന്ന ഗുണ്ടാ ആക്രമത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുകയില്ലെന്നും നിരവധി ഗുണ്ടകൾ ജില്ലയിൽ അഴിഞ്ഞാടുകയാണെന്നും അവർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് സിപിഎം ആണെന്നും നേതാക്കൾ പറഞ്ഞു.





























