കോഴിക്കോട് : ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പി.വി. അൻവറിന് പരാജയം സംഭവിച്ചത് യുഡിഎഫ് സ്വാധീന മേഖലകളിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മൂലമാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ഫറോഖ്, രാമനാട്ടുകര മേഖലകളിൽ പി.വി. അൻവറിന് ലഭിച്ചത് നേരിയ ലീഡ് മാത്രമാണ്.
ബേപ്പൂരിലെ കണക്കുകൾ ഇങ്ങനെ:
ഫറോഖ്: 5,000-ൽ അധികം വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ചിരുന്ന ഇവിടെ അൻവറിന് ലഭിച്ചത് 2,804 വോട്ടുകൾ മാത്രമാണ്.
രാമനാട്ടുകര: 2,500 വോട്ടുകൾ ലഭിക്കുമെന്ന് കണക്കുകൂട്ടിയിരുന്ന മുനിസിപ്പാലിറ്റിയിൽ വെറും 145 വോട്ടുകളുടെ ലീഡ് മാത്രമാണ് അൻവറിന് നേടാനായത്.
ചെറുവണ്ണൂർ: യുഡിഎഫ് 1,000 വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ച ഈ മേഖലയിൽ എൽഡിഎഫ് 74 വോട്ടുകളുടെ ലീഡ് സ്വന്തമാക്കി
കടലുണ്ടിയിൽ ഒപ്പത്തിനൊപ്പം പിടിക്കുകയും യുഡിഎഫ് മേഖലകളിൽ നിന്ന് 9,000 വോട്ടുകളുടെ ലീഡ് നേടുകയും ചെയ്ത് വിജയിച്ചു കയറാമെന്നായിരുന്നു അൻവറിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടൽ. എന്നാൽ സ്വന്തം ക്യാമ്പിൽ നിന്ന് തന്നെ കാലുവാരിയെന്ന സംശയം ഇപ്പോൾ ഉയരുന്നുണ്ട്. ഇതോടെ 7,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുഹമ്മദ് റിയാസ് ബേപ്പൂരിൽ വിജയിച്ചു കയറി.































