വെച്ചൂച്ചിറ : അരയാഞ്ഞിലിമണ്ണ് തൂക്കുപാലം പുനർ നിർമിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. കോസ്‌വേ മുങ്ങിയാലും മറുകരയെത്താൻ മാർഗം തേടുകയാണ് മലയോരവാസികൾ. വെള്ളപ്പൊക്ക കാലത്ത് മറുകരയെത്താൻ തൂക്കുപാലത്തെയാണ് മലയോരവാസികള്‍ ആശ്രയിച്ചിരുന്നത്. തുടര്‍ന്ന് ജനങ്ങളുടെ സഹകരണത്തോടെ കോസ്‌വേ പണിയുകയായിരുന്നു. 2018 ല്‍ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ ഒഴുകിയെത്തിയ തടികളിടിച്ച് തൂക്കുപാലം തകർന്നിരുന്നു.
പിന്നീടുള്ള മഴക്കെടുതിയിലെല്ലാം പമ്പാനദിയിൽ വെള്ളം ഉയർന്ന സാഹചര്യത്തിലും കോസ്‌വേ മുങ്ങിയിരുന്നു. ഇത് ജനങ്ങളെ കുടുതല്‍ ബുദ്ധിമുട്ടിലാക്കി. ഇതിനു പരിഹാരം കാണാനായി ജനങ്ങളുടെ കുട്ടായ പ്രവര്‍ത്തനം തന്നെ വേണ്ടി വന്നു. നിലവിലെ തൂണുകൾ ബലപ്പെടുത്തി തൂക്കുപാലം പുനർ നിർമിക്കുകയാണ് ലക്ഷ്യം.
400 കുടുംബങ്ങളുടെ സഹകരണമാണ് നിർമാണത്തിനു ലഭിക്കുന്നത്. പഴയ നടപ്പാലത്തേക്കാൾ 3.60 അടി പൊക്കം കൂട്ടിയാണ് പുനർ നിർമിക്കുന്നത്. 32 അടി ഉയരമുണ്ടാകും. പഴയ നടപ്പാലത്തിന്‍റെ ആറ്റിൽ കിടക്കുന്ന ഇരുമ്പു കേഡറുകൾ ഉപയോഗിക്കാനായാൽ നിർമാണ ചെലവ് കുറയും. ഇതു പ്രയോജനപ്പെടുത്താനായില്ലെങ്കിൽ കോൺക്രീറ്റിങ്ങിന് ഉൾപ്പെടെ 35 ലക്ഷം രൂപ വേണ്ടിവരും. ത്രിതല പഞ്ചായത്തുകളുടെ സഹായം ഇതിനായി തേടിയിട്ടുണ്ട്. അടുത്ത വെള്ളപ്പൊക്കത്തിനു മുൻപ് പണി പൂർത്തിയാക്കാനാണ് നീക്കം.






























