മുംബൈ : നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ലഹരിക്കേസിൽ കുടുക്കിയതാണോയെന്ന് മുംബൈ പോലീസ് അന്വേഷിക്കുമെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വൽസെ പാട്ടീൽ അറിയിച്ചു. ലഹരിമരുന്ന് ഇടപാടുകൾക്കായി ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവർ ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണു പ്രഖ്യാപനം.
ലഹരി ഇടപാട് സംബന്ധിച്ച വാട്സാപ് ചാറ്റുകൾ ആര്യന്റെ പക്കൽനിന്നു കണ്ടെടുത്തതായും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് ആര്യനെതിരെ എൻസിബി ഉന്നയിച്ച വാദം. എന്നാൽ ഗൂഢാലോചന സംബന്ധിച്ച് ഒരു തെളിവും ചാറ്റിൽനിന്നു കണ്ടെത്താനായിട്ടില്ലെന്നും മൊഴി അന്വേഷണ ആവശ്യത്തിന് ഉപയോഗിക്കാമെന്നും കുറ്റക്കാരനെന്നു ആരോപിക്കാൻ അത് ആയുധമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ കേസിൽ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് എൻസിബി.