കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുസ്‌ലിം സമുദായത്തെ അരികുവല്‍ക്കരിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഭരണപാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവർ മുസ്‌ലിം വോട്ടുകൾ വാങ്ങി ശീലിച്ചവരാണെന്നും എന്നാല്‍ സമുദായത്തിന്റെ വികസനത്തിനായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി. എഐഎംഐഎം പാര്‍ട്ടിയും പുതുതായി രൂപീകരിച്ച എജെയുപിയും സംയുക്തമായ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച മുര്‍ഷിദാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ 50 വര്‍ഷമായി മുസ്‌ലിം സമുദായത്തിലെ വോട്ടുകള്‍ സ്ഥിരമായി കോണ്‍ഗ്രസിനും ഇടതുമുന്നണിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ലഭിക്കുന്നു. എന്നിട്ടും അവരുടെ ജീവിതനിലവാരത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വെസ്റ്റ് ബംഗാളിലെ മുസ്‌ലിംകളുടെ പ്രതിനിധാനത്തെയും അവരുടെ വികസനത്തെയും മുന്‍നിര്‍ത്തിയാണ് കബീറുമായി ഞങ്ങള്‍ കൈകോര്‍ത്തിരിക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ മമതയെയും പാര്‍ട്ടിയെയും നാം ഞെട്ടിക്കും’. ഉവൈസിയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉന്നമനത്തിനുമായി അവരില്‍ നിന്നുതന്നെ നേതാക്കളെ തെരഞ്ഞെടുക്കേണ്ട സമയം ആഗതമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






























