തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും തലവേദന സൃഷ്ടിച്ച വിമതശല്യം എഐസിസിയുടെ ഇടപെടലിലൂടെ ഒഴിഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വിമതരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് പ്രശ്നപരിഹാരം ഉണ്ടായത്. ആദ്യഘട്ടത്തിൽ വിമത സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, കെ.സി. വേണുഗോപാലിന്റെ ചർച്ചകൾ ഫലം കണ്ടതോടെ പത്തിലേറെ വിമതർ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറി. അർഹമായ പരിഗണന നൽകുമെന്ന ഉറപ്പിലാണ് പല വിമതരും പിന്മാറിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട പുനലൂരിലെ സഞ്ജയ് ഖാന്റെ സ്ഥാനാർത്ഥിത്വവും ഇക്കൂട്ടത്തിൽ പിൻവലിക്കപ്പെട്ടു. നേതൃത്വം ഇടപെട്ടിട്ടും വിമതർ പിന്മാറിയില്ലെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ലീഗ് ജില്ലാ നേതൃത്വം ഭീഷണി ഉയർത്തിയിരുന്നു.
മുന്നണി ബന്ധത്തെ തന്നെ ബാധിച്ചേക്കാവുന്ന വിഷയമാണ് പരിഹരിച്ചത്. പത്തനംതിട്ടയിൽ വിമതശബ്ദമുയർത്തിയ റിങ്കു ചെറിയാന്‍, വിജയ് ഇന്ദുചൂഡന്‍, അനീഷ് വരിക്കണ്ണാമല, ജയ വര്‍മ്മ എന്നിവരുമായി കെസി വേണുഗോപാല്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഏറ്റുമാനൂരില്‍ ജോസഫ് വാഴക്കനും എറണാകുളത്ത് ദീപ്തിമേരി വര്‍ഗീസും പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയും സീറ്റ് ലഭിക്കാത്തതിൽ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇവരെയും അനുനയിപ്പിച്ചു. കുട്ടനാട് മണ്ഡലത്തില്‍ പാര്‍ട്ടി വിമതനായി നിന്ന സജി ജോസഫ് പത്രിക പിന്‍വലിച്ചതും കെ സി വേണുഗോപാല്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്. വിമതരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കെ സി വേണുഗോപാല്‍ ചുമതലപ്പെടുത്തുകയും ചെയ്തു.





























