ഇടുക്കി : മൂന്നാറിൽ കോഴിക്കട ഉടമയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. എട്ടു കിലോ കോഴിയറച്ചി ഓർഡർ ചെയ്ത ശേഷം ഓൺലൈൻ പേയ്‌മെന്റിലൂടെ പണം അയച്ചുവെന്ന് വ്യാജരേഖകൾ കാണിച്ച് കടയുടമയുടെ പണം തട്ടാനാണ് ശ്രമം ഉണ്ടായത്. മൂന്നാറിലെ ‘ബെസ്റ്റ് ചിക്കൻ സെന്റർ’ എന്ന കടയിലാണ് തട്ടിപ്പിന് ശ്രമം ഉണ്ടായത്. ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ കട ഉടമയെ ബന്ധപ്പെട്ടത്. എട്ടു കിലോ ഇറച്ചി വേണമെന്നാണ് കട ഉടമയെ അറിയിച്ചത്. ഇതിന് 2,160 രൂപ ആകുമെന്നും കട ഉടമ മറുപടിയായി നൽകി.
പണം ഓൺലൈനായി നൽകാം എന്ന് സമ്മതിച്ച തട്ടിപ്പുകാരൻ അല്പസമയത്തിനുള്ളിൽ ഉടമയെ വീണ്ടും വിളിച്ചു. തനിക്ക് തെറ്റ് പറ്റിയെന്നും 2,160 രൂപയ്ക്ക് പകരം 21,600 രൂപ അക്കൗണ്ടിലേക്ക് അയച്ചുവെന്നും ബാക്കി തുക ഉടൻ തന്നെ തിരികെ നൽകണമെന്നും കട ഉടമയോട് ആവശ്യപ്പെടുകയായിരുന്നു. പണം അയച്ചുവെന്ന് വിശ്വസിപ്പിക്കാൻ ഒരു വ്യാജ സ്ക്രീൻഷോട്ടും ഇയാൾ കടയുടമയ്ക്ക് അയച്ചുകൊടുത്തു. തട്ടിപ്പുകാരന്റെ ആവശ്യപ്രകാരം പണം തിരികെ നൽകുന്നതിന് മുൻപ് കടയുടമ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് തട്ടിപ്പാണെന്ന വിവരം ഉടമ മനസിലാക്കുന്നത്. സംഭവത്തിൽ ഉടമ മൂന്നാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.





























