തിരുവനന്തപുരം : ചിറയിൻകീഴിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യ വകുപ്പ് കണ്ടെത്തി. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ദീക്ഷൽ എന്ന എട്ടു വയസ്സുകാരനാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഈ സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഗുരുതരമായ ചികിത്സാ വീഴ്ചയാണ് ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. വളരെ നിസ്സാരമായാണ് ഡ്യൂട്ടി ഡോക്ടർ വിഷയത്തെ കണ്ടതെന്ന് ഡിഎംഓയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാമ്പാണ് കടിച്ചതെന്ന് വീട്ടുകാർ സംശയം പ്രകടിപ്പിച്ചിട്ടും ഡ്യൂട്ടി ഡോക്ടർ കൃത്യമായ പരിശോധനകൾ നടത്താൻ തയ്യാറായില്ല. രക്തപരിശോധന ഉൾപ്പെടെയുള്ള അത്യാവശ്യ പരിശോധനകൾ പോലും ഡ്യൂട്ടി ഡോക്ടർ ചെയ്തില്ല. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന നിഗമനത്തിലാണ് ഡോക്ടർ എത്തിയത്. പിന്നീട് കുട്ടിയെ എസ്ഐടി ആശുപത്രിയിലേക്ക് റെഫർ ചെയ്തെങ്കിലും പോകുന്ന വഴി മരിക്കുകയായിരുന്നു. എസ്ഐടി ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ കുട്ടിയുടെ വലത്തെ തള്ളവിരലിൽ പാമ്പ് കടിച്ചതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഈ ലക്ഷണം കണ്ടെത്താൻ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് കഴിഞ്ഞില്ല എന്നും അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. അഡീഷണൽ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം ഡയറക്ടർ തുടർ നടപടികൾ സ്വീകരിക്കും. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞിന് ജീവൻ നഷ്ടമായതെന്നാണ് നിലവിലെ വിലയിരുത്തൽ.





























