ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയായിരുന്നുവെന്നു ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. 9 പേജുള്ള കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറികൂടിയായ നൃപേന്ദ്ര മിശ്രയുടെ ഇടപെടലുകൾ ചമ്പത് റായ് തുറന്നുകാട്ടിയത്. സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചമ്പത് റായിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ നടത്തിയ പോരാട്ടങ്ങളും ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചമ്പത് റായ് വിശദീകരിച്ചത്. സംഭാവനക്കൊള്ളയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയായിട്ടില്ല. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ നിർമാണങ്ങളുടെ പുരോഗതി വിലയിരുത്താൻ നൃപേന്ദ്ര മിശ്ര ഇന്നലെ അയോധ്യയിലുണ്ടായിരുന്നു. ഇതിനിടെയാണ് മിശ്രയുടെ ഇടപെടലുകളെ സംശയ ത്തിലാക്കുന്ന തരത്തിലുള്ള കുറിപ്പ് പുറത്തുവിട്ടത്. ക്ഷേത്രത്തിന്റെ അനുബന്ധ കെട്ടിടങ്ങളുടെ നിർമാണം, രൂപകൽപന എന്നിവയ്ക്കായി നോയിഡയിലെ കമ്പനിയെ നിർദേശിച്ചത് നൃപേന്ദ്ര മിശ്രയായിരുന്നു.
നിർമാണ സമിതിയിൽ മിശ്ര സ്വന്തം ഇഷ്ടപ്രകാരം ആളുകളെ നിയോഗിച്ചു. ഇവരിൽ ചിലർ ഒന്നോ രണ്ടോ തവണ മാത്രമാണ് അയോധ്യയിൽ എത്തിയുള്ളൂ എന്നും കത്ത് കുറ്റപ്പെടുത്തുന്നു. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്മിറ്റി യോഗം ചേർന്നായിരുന്നു തീരുമാനങ്ങളെടുത്തിരുന്നത്. എന്നാൽ, ഇതിൽ പലതും പിന്നീട് നൃപേന്ദ്ര മിശ്ര മാറ്റി. നൃപേന്ദ്ര മിശ്രയുടെ അഭിപ്രായങ്ങൾക്കായിരുന്നു എപ്പോഴും മുൻഗണന. കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങളോ കമ്മിറ്റി തീരുമാനങ്ങളോ പലപ്പോഴും നടപ്പായില്ലെന്നും ചമ്പത് റായ് ആരോപിക്കുന്നു. കേസെടുത്തതിനു പിന്നാലെയായിരുന്നു ചമ്പത് റായും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചത്.































