പാലക്കാട് : മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്ന് രാവിലെ ബാബുവിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ കെ പി റീത്ത വ്യക്തമാക്കി. ഇന്നലത്തെ പരിശോധനയിൽ ബാബുവിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ഭക്ഷണമെല്ലാം കഴിച്ചു തുടങ്ങിയതായി വീട്ടുകാർ അറിയിച്ചു.
എന്നാൽ രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പൂർണമായും ഭേദമായാലേ ഡിസ്ചാർജ് ചെയ്യൂ. ഇതിനായി കൗൺസലിംഗ് ഉൾപ്പെടെ നൽകും. നേരത്തെ ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു വിശദീകരിച്ചു.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തതിൽ മന്ത്രി എ കെ ശശീന്ദ്രന് ഇന്നലെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും മന്ത്രി വിളിപ്പിച്ചു. കേസ് നടപടി വേഗത്തിലായിപ്പോയെന്ന് മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചു. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. സംഭവം വാർത്തയായതിന് പിന്നാലെ കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം കേസെടുക്കുന്നതിനെതിരെ മന്ത്രി രംഗത്ത് വന്നു. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ബാബുവിനെതിരെ ചുമത്താനായിരുന്നു ആലോചന.