മണിപ്പൂർ ; മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. സംസ്ഥാനത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. മണിപ്പൂർ മുഖ്യമന്ത്രി ബരേൻ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത്മ ഷായുടെ മേൽനോട്ടത്തിൽ മണിപ്പൂരിലെ സംഘർഷം വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. സംഘർഷം നിയന്ത്രിക്കാൻ എല്ലാം നടപടികളും കേന്ദ്രം സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 13ന് ശേഷം സംസ്ഥാനത്ത് സംഘർഷത്തിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് അമിത്ഷാ, ബിരേൻ സിങ്ങിനെ കണ്ടത്. ബിരേൻ സിംഗ് മുഖ്യമന്ത്രി പദവി ഒഴിഞ്ഞാൽ മാത്രമേ സംഘർഷത്തിൽ പരിഹാരം കാണാൻ കഴിയൂ എന്ന് പ്രതിപക്ഷ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ നിലപാട് അറിയിച്ചിരുന്നു. മണിപ്പൂരിൽ സംഘർഷം രണ്ട് മാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സർവകക്ഷി യോഗം വിളിച്ചത്. പാർലമെന്റ് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപിയാണ് യോഗത്തിന് എത്തിയത്.





























