തിരുവനന്തപുരം : വിദേശ മദ്യ ചില്ലറ വില്പനശാലകളുടെയും കള്ള് ഷാപ്പുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്നതായിരിക്കും പുതിയ മദ്യനയം. സി.പി.എമ്മില്‍ മദ്യനയത്തിന്റെ കരട് ചര്‍ച്ചചെയ്തു. ഇനി എല്‍.ഡി.എഫിലെ ചര്‍ച്ച കൂടി കഴിഞ്ഞാല്‍ കരടിന് അംഗീകാരം നല്‍കും. ബഡ്ജറ്റ് അവതരണം കഴിഞ്ഞ ശേഷമേ മിക്കവാറും നയം പ്രഖ്യാപിക്കൂ. ടൂറിസം മേഖലയിലെ ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി 12 വരെയെന്ന സമയക്രമം നിലനിർത്തിയേക്കുമെന്നറിയുന്നു.
ഐ.ടി മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ മദ്യശാലകളും പബ്ബുകളും തുടങ്ങാന്‍ അനുമതി നല്‍കിയെക്കും. ആധുനിക കാലത്തിനിണങ്ങും വിധം കള്ളുഷാപ്പുകളെ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കരടിലുണ്ട്. പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും വരും. എന്നാല്‍ ബാര്‍ ലൈസന്‍സ് ഫീസിന്റെ കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
30 ലക്ഷമാണ് നിലവിലെ ഫീസ്. ഇതിന്റെ 10 ശതമാനം വര്‍ദ്ധന വരുത്തണമെന്ന ശുപാര്‍ശയാണ് എക്സൈസ് വകുപ്പ് നല്‍കിയത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മാസങ്ങളോളും ബാറുകള്‍ തുറക്കാതിരുന്നതിനാല്‍ തത്കാലം ഫീസ് ഉയര്‍ത്തരുതെന്നാണ് ബാറുടമകളുടെ നിലപാട്. കള്ള് വ്യവസായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ടോഡി ബോര്‍ഡ് ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയേക്കില്ല. ഇത്തവണയും ലൈസന്‍സ് പുതുക്കി നല്‍കാനാണ് സാദ്ധ്യത. എന്നാല്‍ ഷാപ്പുകളുടെയും വിദേശ മദ്യശാലകളുടെയും ദൂരപരിധി ഏകീകരിക്കണമെന്ന എക്സൈസിന്റെ ശുപാര്‍ശ പരിഗണിച്ചേക്കും. നിലവില്‍ വിദേശ മദ്യശാലകള്‍ക്ക് 200 മീറ്ററും കള്ള് ഷാപ്പുകള്‍ക്ക് 400 മീറ്ററുമാണ് ദൂരപരിധി.





























