കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ നീന്തുന്നതിനിടെയാണ് രോഹിത് ശർമ എന്ന 28 വയസ്സുകാരൻ മുങ്ങിമരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു രോഹിത്. സംഘം തടാകത്തിൽ നീന്തുന്നതിനിടെ കയത്തിലകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഹിത് ശർമയുടെ വിവാഹം നവംബറിൽ നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് രോഹിത് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കായി പോയത്. പൊഖാരയിലെ തൽ ബരാഹി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് സംഘം ഫേവ തടാകത്തിൽ നീന്താനായി പോയത്.
നേപ്പാൾ ആംഡ് പോലീസ് ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊൻജ് മേഖലയിലെ ചിചൗര സ്വദേശിയാണ് രോഹിത്. വിവാഹത്തിന് തൊട്ടുമുമ്പുണ്ടായ ഈ അപ്രതീക്ഷിത വിയോഗം രോഹിത്തിന്റെ കുടുംബത്തെയും നാടിനെയും ദുഃഖത്തിലാഴ്ത്തി. ഫോവയിൽ വിനോദസഞ്ചാരികൾക്കായി തടാകത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന ആവശ്യവും ഈ സംഭവത്തോടെ ശക്തമായിട്ടുണ്ട്.






























