തിരുവനന്തപുരം : പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇടതു സര്‍ക്കാര്‍ ആരംഭിച്ച അടച്ചുപൂട്ടല്‍ പദ്ധതി ശരവേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ഇപ്പോഴത്തെ സിഎംഡിയുടെ ദൗത്യം. സിപിഎം സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയുടെ ഈരാറ്റുപേട്ട ഡിപ്പോ മീനച്ചല്‍ സഹകരണ ബാങ്കിന് പണയം വെച്ചു തുടങ്ങിയ വായ്പാ സമാഹരണ പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാരും തുടര്‍ന്നു. അറുപത്തി നാലു ഡിപ്പോകളും അതിന്റെ കളക്ഷനും ബാങ്ക് കണ്‍സോര്‍ഷ്യത്തിന് തീറെഴുതിയ ഇരുമുന്നണി സര്‍ക്കാരുകള്‍ക്കും കെഎസ്‌ആര്‍ടിസിയെ തകര്‍ക്കുന്നതില്‍ തുല്യ ഉത്തരവാദിത്വമുണ്ട്. ഇപ്പോള്‍ സ്ഥാപനത്തില്‍ നാശത്തിന്റെ നയം നടപ്പാക്കാന്‍ ഓരോ സിഎംഡിമാര്‍ക്കും സര്‍ക്കാര്‍ ടാര്‍ജറ്റ് നല്‍കി നിയമിക്കുകയാണ്.
2016-ല്‍ സി.പി.എം നേതൃത്വത്തില്‍ ഇടതുഭരണം ആരംഭിക്കുമ്പോള്‍ നാല്പത്തിനാലായിരം ജീവനക്കാരും ആറായിരത്തി അഞ്ഞൂറു ബസ്സുകളുമുണ്ടായിരുന്നത് ഇപ്പോള്‍ യഥാക്രമം ഇരുപത്തി ആറായിരവും മൂവായിരത്തി ഇരുന്നൂറുമായി മാറി. വർക്ക്‌ഷോപ്പുകളും യൂണിറ്റ് ഓഫീസുകളും ജില്ലാ കേന്ദ്രങ്ങളില്‍ മാത്രമാക്കാനും ചില ഡിപ്പോകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നു. ഒഴിപ്പിക്കപ്പെടുന്ന ഡിപ്പോകളുടെ കോടികള്‍ വിലമതിക്കുന്ന ആസ്തികള്‍ ബിനാമി ഇടപാടിലൂടെ പാര്‍ട്ടി കേന്ദ്രങ്ങളിലെത്തിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ അവസാന ഘട്ടമാണ് അരങ്ങേറുന്നത്.
ജീവനക്കാരുടെ ശ്രദ്ധ ശമ്പള വിഷയത്തിലാക്കിയ ശേഷം തട്ടിപ്പു പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി എംപ്ലോയീസ് സംഘ് -ന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി, കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം.എന്‍ വിഷ്ണു പതിനാലാം ദിവസത്തെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷത വഹിച്ച പതിനാലാം ദിവസത്തെ ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് ആര്‍ പദ്മകുമാര്‍, ജില്ലാ സെക്രട്ടറി എസ്.ആര്‍ അനീഷ്, ജില്ലാ സെക്രട്ടറി ജീവന്‍ സി നായര്‍, തിരുവനന്തപുരം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വി.ആര്‍ ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.