പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വലയിലാക്കി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കുകയും ചെയ്ത കേസിൽ കാമുകൻ അറസ്റ്റിൽ. പെൺകുട്ടിയെ കാണാതായതിന് വെച്ചൂച്ചിറ പോലീസ് ഈമാസം 15 ന് എടുത്ത കേസിൽ അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ കുട്ടിയെ കാമുകന്റെ സുഹൃത്തിന്റെ വീട്ടിൽ കണ്ടെത്തിയിരുന്നു. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകിയ പോലീസ് തുടർന്ന് വിശദമായി ചോദിച്ചപ്പോൾ പീഡനവിവരം വെളിപ്പെടുകയായിരുന്നു. ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ വീട്ടിൽ നിസ്സാം എന്ന് വിളിക്കുന്ന നിസ്സാമുദ്ദീൻ കെ.ജെ (20) യാണ് അറസ്റ്റിലായത്.
15 ന് അമ്മയ്ക്കും സഹോദരനുമൊപ്പം ബസ്സിൽ കയറി എരുമേലി സ്റ്റാന്റിലിറങ്ങിയ പെൺകുട്ടി അമ്മയോട് വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോയി എന്ന മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം പെൺകുട്ടിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ വെച്ചൂച്ചിറ പോലീസ് യുവാവിന്റെ കൂട്ടുകാരിയുടെ ഇടുക്കി പെരുവന്താനം കൊടികുത്തി ചെറുപാറയിൽ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
വനിതാ പോലീസ് സംഘം അവിടെയെത്തി പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിംഗ് നൽകുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. 2019 ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. അമ്മയുമായി വഴക്കിട്ട പെൺകുട്ടി കാമുകന്റെ നിർദേശമനുസരിച്ച് മുണ്ടക്കയം ബസ്സിൽ കയറി ഇയാൾക്കൊപ്പം യാത്ര തുടർന്നു. പിന്നീട് പെൺകുട്ടിയെ കൊടികുത്തിയിലുള്ള കൂട്ടുകാരിയുടെ വീട്ടിലാക്കിയശേഷം ഇയാൾ സ്വന്തം വീട്ടിലേക്ക് പോയി. ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പെൺകുട്ടി ഇവിടെയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. മൂന്ന് വർഷത്തിനിടെ പലയിടങ്ങളിൽ വച്ച് യുവാവ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി തെളിഞ്ഞു.
പോലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധന നടത്തിക്കുകയും തുടർന്ന് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി മൊഴിയെടുപ്പിക്കുകയും ചെയ്തു. അന്വേഷണത്തെ തുടർന്ന് യുവാവിനെ സ്റ്റേഷനിൽ വരുത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. പെൺകുട്ടിയെ വിളിക്കാൻ ഉപയോഗിച്ച ഫോൺ ശാസ്ത്രീയ പരിശോധനക്കായി പോലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ, മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഎസ്ഐ അച്ചൻകുഞ്ഞ്, എസ് സിപിഓ ആശ ഗോപാലകൃഷ്ണൻ, സിപിഓ മാരായ സലിം, സോണിമോൻ, സലാം, സുനിൽ കുമാർ, നെബു മുഹമ്മദ് എന്നിവരാണുണ്ടായിരുന്നത്.































