ഡൽഹി : ഇനിയും വിറ്റു തീരാത്ത ഭാരത് സ്റ്റേജ് 4 മലിനീകരണ നിയന്ത്രണ മാനദങ്ങൾ പാലിക്കുന്ന വാഹനങ്ങൾ വിൽക്കാൻ നിർമാതാക്കൾക്ക് അവസരമൊരുക്കി സുപ്രീം കോടതി. രാജ്യത്ത് ഇപ്പോൾ നടക്കുന്ന ലോക്ക് ഡൗൺ കഴിഞ്ഞ് 10 ദിവസം കൂടെ ബിഎസ് 4 വാഹനങ്ങൾ വിൽക്കാം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കൊറോണ വൈറസ് ബാധ മൂലമുണ്ടായ സ്ഥിതിവിശേഷം ബിഎസ്4 വാഹനങ്ങൾ വിറ്റഴിക്കുന്നതിന്ന് പ്രതികൂലമായിരുന്നു എന്നും അതിനാൽ കൂടുതൽ സമയം വേണം എന്ന ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (FADA) ഹർജിയിൽ ആണ് സുപ്രീം കോടതി വിധിയുണ്ടായത്.
അതെ സമയം നിലവിൽ വിറ്റുതീർക്കാൻ സാധിക്കാത്ത ഭാരത് സ്റ്റേജ് 4 വാഹനങ്ങളിൽ 10 ശതമാനം മാത്രമേ ലോക്ക് ഡൗൺ കഴിഞ്ഞുള്ള 10 ദിവസം വിൽക്കാൻ പാടുള്ളു എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 24 വരെയാണ് ഈ കാലാവധി. അതെ സമയം ഈ വിധി ഡൽഹിയിൽ (നാഷണൽ ക്യാപിറ്റൽ റീജിയൻ) ബാധകമല്ല. അതായത്, ലോക്ക് ഡൗണിന് ശേഷവും ബിഎസ്4 വാഹനങ്ങൾ ഡൽഹിയിൽ വിൽക്കാൻ സാധിക്കില്ല. മാർച്ച് 25-ന് മുൻപായി ബിഎസ്4 വാഹനങ്ങൾ വാങ്ങിയവർക്ക് തങ്ങളുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനും ഈ ദിവസങ്ങൾ ഉപയോഗപ്പെടുത്താം എന്നും സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധി വാഹനനിർമ്മാതാക്കൾക്ക് താത്കാലിക ആശ്വാസം നൽകുമെങ്കിലും ഏകദേശം 15,000 പാസഞ്ചർ കാറുകൾ, 12,000 വാണിജ്യ വാഹനങ്ങൾ, 7 ലക്ഷം ഇരുചക്ര വാഹനങ്ങൾ ഇനിയും വിറ്റഴിക്കാനുണ്ട് എന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ കണക്ക്. ഇതിൽ എത്ര യൂണിറ്റ് വാഹനങ്ങൾ 10 ദിവസംകൊണ്ട് വിറ്റഴിക്കാൻ എന്നുള്ള കാര്യത്തിൽ വ്യക്തതത വരുന്നതേയുള്ളു. ഈ മാസം 17-ാം തിയതി തന്നെ ഡീലർഷിപ്പുകൾ വഴിയുള്ള വാഹന വിൽപ്പന 60-70 ശതമാനം ഇടിഞ്ഞിട്ടുണ്ട് എന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഏകദേശം 6,300 കോടിയോളം രൂപ വിലയുള്ള ഭാരത് സ്റ്റേജ് 4 വാഹനങ്ങൾ ഡീലർഷിപ്പുകളിൽ ഇപ്പോഴുമുണ്ട്.