ഡൽഹി : മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിദ്യാർഥികൾ ജീവനൊടുക്കിയത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രണ്ട് വിദ്യാർത്ഥികളുടെയും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് നേരിടുന്നതെന്നും ഇനി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സാധിക്കില്ലെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ ഒന്നും തന്നെ പോലീസ് പുറത്ത് വിട്ടിട്ടില്ല . നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഡൽഹിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു.
നീറ്റ് യു.ജിയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച പരീക്ഷ റദ്ദാക്കിയത്. 22.05 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത ബി.ജെ.പി നേതാവും കുടുംബാംഗങ്ങളും റിമാൻഡിലാണ്. നേരത്തെ കസ്റ്റഡിയിൽ എടുത്ത ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മാരെ എന്നിവരുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ മുമ്പ് അറസ്റ്റിലായ അഞ്ചുപേരെ കോടതി ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.






























