കൊച്ചി : കുർബാന ഏകീകരണത്തെ ചൊല്ലി സിറോ മലബാർ സഭയിൽ ഭിന്നത രൂക്ഷമായി തുടരുമ്പോഴും പുതുക്കിയ രീതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനത്തിലാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി . ഇന്ന് മുതൽ പുതുക്കിയ കുർബാന തന്നെയാകുമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ കർദ്ദിനാൾ വ്യക്തമാക്കി. എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്‍റ് മൗണ്ടിൽ രാവിലെ പത്ത് മണിക്ക് പരിഷ്കരിച്ച കുർബാന അർപ്പിക്കുമെന്ന് കർദ്ദിനാൾ വ്യക്തമാക്കി. വിശ്വാസികൾക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുർബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം പുതുക്കിയ കുർബാന രീതിക്കെതിരെ ശക്തമായ പ്രതിഷേധവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. നിലവിലെ രീതി തുടരുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയും (Ernakulam Angamaly Archdiocese) ഇരിങ്ങാലക്കുട രൂപതയും (Iringalakuda Diocese) വ്യക്തമാക്കി. തൃശ്ശൂർ അതിരൂപതയിൽ (Thrissur Archdiocese) പ്രതിഷേധങ്ങൾക്കിടെ ഇന്നലെ സംഘർഷമുണ്ടായി. രൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധിച്ചു.
വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവിടെ ഉയർന്നത്. വൈകീട്ട് 5 മണിയോടെ ആണ് നിലവിലെ കുർബാന തുടരണം എന്നാവശ്യപ്പെട്ട് ഒരു സംഘം വൈദികർ രൂപത അധ്യക്ഷനെ കാണാൻ എത്തിയത്. സിനഡ് തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നതോടെ വൈദികർ പ്രതിഷേധിക്കുകയായിരുന്നു. നേരത്തെ ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയെന്ന് അവകാശപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് രംഗത്തെത്തിയിരുന്നു. പുതിയ ആരാധനാ ക്രമം നിലവിൽ വരാനിരിക്കെയാണ് സഭാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി എറണാകുളം അങ്കമാലി ബിഷപ് സർക്കുലർ ഇറക്കിയത്.
അതിരൂപതിയൽ ജനാഭിമുഖ കുർബാന തന്നെ തുടരാൻ വത്തിക്കാൻ ഇളവ് നൽകിയെന്നും പരിഷ്കരിച്ച കുബാന നടത്തില്ലെന്നുമായിരുന്നു സർക്കുലർ. സിനഡ് തീരുമാനത്തിനെതിരായ ബിഷപ്പിന്‍റെ സർക്കുലർ സഭാ നേതൃത്വത്തെ അമ്പരിപ്പിച്ചു. തൊട്ട് പിന്നാലെ ഇങ്ങനെ ഒരു അറയിപ്പും തങ്ങൾക്കില്ലെന്നും പുതുക്കിയ കുർബാന സിറോ മലബാർ സഭയിൽ നടപ്പാക്കുമെന്നും കർദ്ദിനാളും അറയിച്ചു. ഇതോടെ പൗരസ്ത്യ തിരുസംഘം നൽകിയ കത്തിന്‍റെ പകർപ്പ് പുറത്ത് വിട്ട് ഒരു വിഭാഗം കർദിനാളിനെതിരായ മറുപടി നൽകി. മെത്രോപ്പാലിത്തൻ വികാരിയ്ക്ക് തന്നിൽ നിക്ഷ്പ്തമായി അധികാരം ഉപയോഗിച്ച് പുതുക്കിയ കുർബാന നടപ്പാക്കുന്നതിൽ നിന്ന് അതിരൂപതയക്ക് ഇളവ് നൽകാം എന്നാണ് പൗരസ്ത്യ തിരുസംഘം കത്തിലുള്ളത്.































