കൊച്ചി: സംവിധായകനും മുന്‍ ഇടത് എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ചലചിത്രപ്രവര്‍ത്തക ആശ ആച്ചി ജോസഫ് വനിത കമ്മീഷനും ലൈംഗികാതിക്രമ പരാതി നൽകിയിരുന്നുവെന്ന് അധ്യക്ഷ പി സതീദേവി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലഭിച്ചിട്ടില്ലെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖരായവർക്കെതിരെ പരാതി നൽകുമ്പോൾ പരാതിക്കാരെ നിശബ്‌ദരാക്കാൻ സമ്മർദ്ദങ്ങൾ ഉണ്ടാകാറുണ്ട്. ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ധാരണയുടെ ഭാഗമാണ്. അവരുടെ തുറന്നെഴുത്ത് സ്വാഗതാർഹമാണ്. യുവതി ധൈര്യപൂർവം ഇക്കാര്യം തുറന്ന് പറയാൻ തയ്യാറായത് അഭിനന്ദനാർഹമാണെന്നും സതീദേവി പറഞ്ഞു.
കേസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ തുറന്നെഴുത്തുമായി ആശാ ആച്ചി ജോസഫ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഏറെ വൈകി. മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് വരെ കാത്തിരുന്നു. ഒത്തുതീര്‍പ്പിനും പിന്തിരിപ്പിക്കാനുമുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടതെന്നും എന്നാല്‍ ഒത്തുതീര്‍പ്പെന്ന അപമാനത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും വ്യക്തമാക്കിയാണ് ആശയുടെ തുറന്നെഴുത്ത്. ഇടത് സര്‍ക്കാരിന്‍റെ സ്ത്രീപക്ഷ നിലപാടുകളിലെ ഇരട്ടത്താപ്പെന്ന ആക്ഷേപമുയര്‍ന്ന സംഭവമായിരുന്നു സംവിധായകനും മുന്‍ ഇടത് എംഎല്‍എയും രാജ്യാന്തര ചലചിത്ര മേളയുടെ സിലക്ഷന്‍ കമ്മറ്റി അധ്യക്ഷനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ തൊഴിലിടത്തില്‍ നിന്ന് ഉയര്‍ന്ന ഗുരുതരമായ ലൈംഗിക അതിക്രമ പരാതി.





























