തൃശൂർ: സോളാർ സിസ്റ്റം സ്ഥാപിക്കാന്‍ പണം വാങ്ങി കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് നല്‍കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മറ്റത്തൂർകുന്ന് തുടിയൻ വീട്ടിൽ ജോയ് ആൻറണി തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഫയൽ ചെയ്ത ഹർജിയിലാണ് കൊരട്ടി ചിറങ്ങരയിലുള്ള സൗര നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയുണ്ടായത്. ജോയ് ആന്റണി സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിന് സൗര നാച്വറൽ എനർജി സൊലൂഷൻസിന് 80,000 രൂപ നല്കിയിരുന്നു. 15 ദിവസത്തിനുള്ളിൽ പണികൾ തീർക്കാമെന്നാണ് അറിയിച്ചിരുന്നതു്. 1,60,000 രൂപയാണ് മൊത്തം നിശ്ചയിച്ചിരുന്നത്. ബാക്കി 80,000 രൂപ പണി കഴിയുന്ന മുറക്ക് നൽകാമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകുകയുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് തൃശൂർ ഉപഭോക്തൃ കോടതിയില്‍ പരാതി ഫയൽ ചെയ്തത്.
എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്നും ഹർജിക്കാരന്റെ നഷ്ടം പരിഹരിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷി 80,000 രൂപ നൽകുവാനും നഷ്ടപരിഹാരമായി 5,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























